പൊതുയോഗം നടത്തിയതിനു മുസ്‌ലിം ലീഗിനും ബിജെപിക്കുമെതിരെ കേസ്; സിപിഎമ്മിനെതിരെ കേസില്ല!
Mail This Article
കോഴിക്കോട്∙ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനു കേസെടുക്കുന്നതിൽ പൊലീസിന്റെ രാഷ്ട്രീയ പക്ഷപാതം. കോവിഡ് നിയന്ത്രണം ലംഘിച്ചു പൊതുയോഗം നടത്തിയതിനു മുസ്‌ലിം ലീഗ്, ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്ത പൊലീസ്, കടപ്പുറത്തു മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം പൊതുസമ്മേളനത്തിനെതിരെ കണ്ണടച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിന് എത്തിയത് ആയിരക്കണക്കിനു പ്രവർത്തകർ.
കോവിഡ് പശ്ചാത്തലത്തിൽ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് സിപിഎം ജില്ലാ നേതൃത്വം പറഞ്ഞിരുന്നെങ്കിലും കടപ്പുറത്തു ജനക്കൂട്ടം തിങ്ങിനിറഞ്ഞു. സമാപനവേദിയിലേക്കു പ്രവർത്തകർ വരേണ്ടെന്നു ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും കടപ്പുറത്ത് ആളുകൾക്കായി കസേരകൾ നിരത്തിയിരുന്നു. (ഒരു മാസം മുൻപ് ഇതേ വേദിയിൽ നടന്ന ലീഗ് സമ്മേളനത്തിനെതിരെയാണു വെള്ളയിൽ പൊലീസ് സ്വമേധയാ കേസെടുത്തത്).
പൊലീസ് നടപടി: കേസില്ല. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കേണ്ട പ്രകടനം സിപിഎം വേണ്ടെന്നു വച്ചതിനാലാണ് കേസെടുക്കാത്തത് എന്നു പൊലീസിന്റെ വിശദീകരണം. ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, എം.കെ.മുനീർ എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ എം.അബ്ദുറഹ്മാൻ, കെ.പി.എ.മജീദ് എംഎൽഎ, കെ.എം.ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രധാന നേതാക്കൾ പങ്കെടുത്തു.
പൊലീസ് നടപടി: നേതാക്കൾ ഉൾപ്പെടെ 10,000 പേർക്കെതിരെ വെള്ളയിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണു കേസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. പൊലീസ് നടപടി: നേതാക്കൾ ഉൾപ്പെടെ 1500 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചു യോഗം സംഘടിപ്പിച്ചതിനാണു കേസ്.