ADVERTISEMENT

കോഴിക്കോട്∙ ബെംഗളൂരു– മംഗളൂരു– കണ്ണൂർ ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടാൻ സാധ്യതയേറുന്നു.  റെയിൽവേ ബജറ്റിനു മുൻപ് പാലക്കാട് ഡിവിഷനിലെ എംപിമാരുമായി സതേൺ റെയിൽവേ മാനേജർ വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനം. എം.കെ.രാഘവൻ എംപിയാണ്  ആവശ്യമുന്നയിച്ചത്. നേരത്തേ തന്നെ ഇക്കാര്യം സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതരുമായി ഉൾപ്പെടെ സംസാരിച്ച് ഉറപ്പുവരുത്തിയതാണെങ്കിലും തീരുമാനം നീണ്ടുപോയി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആ സമയത്ത് പ്ലാറ്റ്ഫോം ഒഴിവില്ലെന്ന റെയിൽവേയുടെ വാദത്തിനു ബദലായ നിർദേശവും  എംപി സമർപ്പിച്ചു. 

നിലവിൽ സർവീസ് നടത്തുന്ന മംഗളൂരു- കോഴിക്കോട് എക്സ്പ്രസ്, മെമു സർവീസായി മാറ്റി പാലക്കാട് വരെ നീട്ടണം. ഈ ചെറിയ ക്രമീകരണത്തിലൂടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം അഭാവം മറികടക്കാമെന്ന നിർദേശം റെയിൽവേ അധികൃതർ പരിഗണിക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഒന്നും രണ്ടും ഉയർത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. 

മൈസൂരു– തലശ്ശേരി റെയിൽപാത യാഥാർഥ്യമാക്കണമെന്നും തലശ്ശേരി, കൊയിലാണ്ടി, വടകര സ്റ്റേഷനുകൾ ആദർശ് പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നുമായിരുന്നു കെ.മുരളീധരൻ എംപിയുടെ പ്രധാന ആവശ്യങ്ങൾ. നേത്രാവതി എക്സ്പ്രസിനു കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാസഞ്ചർ ട്രെയിനുകൾക്ക് എക്സ്പ്രസ് ട്രെയിനുകളുടെ നിരക്ക് ഈടാക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നായിരുന്നു എം.വി.ശ്രേയാംസ്കുമാർ എംപിയുടെ പ്രധാന ആവശ്യം. 

മലബാറിലെ 89 ലെവൽക്രോസുകളിൽ മുൻഗണനാക്രമത്തിൽ മേൽപാലമോ അടിപ്പാതയോ സ്ഥാപിക്കണം. മംഗളൂരു– കോയമ്പത്തൂർ ഇന്റർസിറ്റിയിൽ ഒരു എസി ചെയർകാർ കൂടി ഏർപ്പെടുത്തണമെന്ന എംപിയുടെ ആവശ്യം റെയിൽവേ അംഗീകരിച്ചു.

ആവശ്യങ്ങളോട് റെയിൽവേക്ക് സ്ഥിരം മറുപടിയെന്ന് എംപിമാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതും പെ‍ാള്ളാച്ചി റൂട്ടിൽ മംഗളൂരു – രാമേശ്വരം ട്രെയിൻ അനുവദിക്കുന്നതും റെയിൽവേ പരിഗണിക്കുന്നതായി  യേ‍ാഗത്തിൽ അധികൃതർ അറിയിച്ചു. കണ്ണൂർ – മംഗളൂരു റൂട്ടിൽ 26നു മെമു സർവീസ് ആരംഭിക്കും. ഇതിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും.ജനകീയാവശ്യങ്ങളിൽ റെയിൽവേ നിഷേധാത്മക നിലപാടു കാട്ടുന്നതായി എംപിമാർ യേ‍ാഗത്തിൽ ആരേ‍ാപിച്ചു. ആവശ്യങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു രാജ്മേ‍ാഹൻ ഉണ്ണിത്താൻ ബഹിഷ്കരിച്ചു. സ്റ്റേഷനുകളുടെ വികസനം, ട്രെയിൻ സമയം, പുതിയ പദ്ധതികൾ എന്നിവ സംബന്ധിച്ച നിർദേശങ്ങൾക്കു സ്ഥിരം മറുപടിയാണു നൽകുന്നതെന്നു എം.കെ. രാഘവനും രാജ്മോഹൻ ഉണ്ണിത്താനും വി.കെ.ശ്രീകണ്ഠനും ഉദാഹരണസഹിതം ആരോപിച്ചു. 

വികസനത്തെക്കുറിച്ചുള്ള ചർച്ച നല്ല അന്തരീക്ഷത്തിൽ നടത്തണമെന്നു നിർദേശിച്ച പി.വി.അബ്ദുൽ വഹാബ് ഇടയ്ക്കു യേ‍ാഗം വിട്ടു. ദക്ഷിണ റെയിൽ ജനറൽ മാനേജർക്ക് കേ‍ാവിഡ് ബാധിച്ചതിനാൽ അസിസ്റ്റന്റ് ജനറൽ മാനേജർ ബി.ജി.മാല്യയാണു പങ്കെടുത്തത്. ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലേ‍ാക് കേ‍ാത്താരിയും വിവിധ വിഷയങ്ങളിൽ മറുപടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com