വടകര സിവിൽ സ്റ്റേഷനിൽ കോവിഡ് പടരുന്നു
Mail This Article
വടകര ∙ മിനി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫിസുകളിൽ കോവിഡ് വ്യാപനം രൂക്ഷമായി. സിവിൽ സ്റ്റേഷനിലെ റീ സർവേ ഓഫിസ്, ദേശീയപാത ലാൻഡ് അക്വിസിഷൻ ഓഫിസ്, സമീപത്തെ കോടതികൾ എന്നിവിടങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചിരിക്കുകയാണ്. താലൂക്ക് സപ്ലൈ ഓഫിസിൽ റേഷൻ കാർഡിനും മറ്റ് ആവശ്യങ്ങൾക്കുമായി നൂറു കണക്കിന് ആളുകളാണ് വന്നുപോകുന്നത്. സാഹചര്യം കൂടുതൽ സങ്കീർണമായതിനാൽ ജീവനക്കാർ വൻ ഭീഷണിയിലാണ് ജോലി ചെയ്യുന്നത്. സബ് കോടതി ഒഴികെ മറ്റ് എല്ലാ കോടതികളിലും കോവിഡ് റിപ്പോർട്ട് ചെയ്തു. ജീവനക്കാർക്ക് പുറമേ അഭിഭാഷകർ, ഗുമസ്തന്മാർ തുടങ്ങി ജുഡീഷ്യൽ സ്റ്റാഫിന് വരെ കോവിഡ് പോസിറ്റീവ് ആണ്. പലരും ചികിത്സയിലോ ക്വാറന്റീനിലോ കഴിയുകയാണ്. മുൻസിഫ് കോടതിയിൽ പുതുതായി 5 കോവിഡ് കേസുകളാണ് ഉണ്ടായിട്ടുള്ളത്. കുടുംബ കോടതി, ലഹരിമരുന്ന് കേസുകൾക്കുള്ള സ്പെഷൽ കോടതി എന്നിവിടങ്ങളിലും ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തു.
വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിൽ സിറ്റിങ് തടസ്സപ്പെട്ടു. ഓൺലൈൻ വഴിയാണ് സിറ്റിങ് നടക്കുന്നത്. സ്പെഷൽ കോടതി പൂട്ടിയിരിക്കുകയാണ്. സ്ഥിതി അത്യന്തം രൂക്ഷമായിട്ടും സബ് കോടതി, കുടുംബ കോടതി, മുൻസിഫ് കോടതി എന്നിവിടങ്ങളിൽ സാക്ഷി വിസ്താരങ്ങൾ നടക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രതികളും സാക്ഷികളും വാദികളുമായി ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്. ഈ സാഹചര്യത്തിൽ കോടതി മാത്രം ക്ലസ്റ്ററായി മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മിനി സിവിൽ സ്റ്റേഷൻ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കണമെന്നും ജീവനക്കാർക്ക് കൂടുതൽ കോവിഡ് പരിശോധനകൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്നും എൻജിഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് ഒ.സൂരജ്, സെക്രട്ടറി എം.വി. അബ്ദുൽ കരീം എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ട് തഹസിൽദാർക്ക് നിവേദനം നൽകി.