വിലയ്ക്കു വാങ്ങിയ ഭൂമിയിൽ വീടു പണിയാൻ അനുമതി കാത്ത് ആദിവാസി കുടുംബം
Mail This Article
നാദാപുരം∙ 20 സെന്റ് ഭൂമി വിലയ്ക്കെടുത്ത് ആധാരം റജിസ്റ്റർ ചെയ്ത ആദിവാസി കുടുംബം വീടുനിർമാണത്തിന് അധികൃതരുടെ അനുമതി കാത്തുകഴിയുന്നു. വളയം പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ റി.സ. 242ൽ പെട്ട സ്ഥലം വിലയ്ക്കെടുത്ത കുന്നുമ്മൽ വിജയനാണ് ഓരോ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങേണ്ടി വരുന്നത്. പരിസ്ഥിതി ലോല പ്രദേശമായി 2020ൽ ഗസറ്റിൽ വിജ്ഞാപനം ചെയ്ത ഭൂമിയിൽ പെട്ടതാണ് വിജയൻ വിലയ്ക്കെടുത്തതെന്നും അതിനാൽ, ഇവിടെ വീടു നിർമിക്കണമെങ്കിൽ വനം വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം വേണമെന്നുമാണ് പഞ്ചായത്ത് അധികൃതർ വിജയനു നൽകിയ മറുപടി.
വനഭൂമിയോട് ചേർക്കാൻ സർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉള്ളതായി അധികൃതർ വ്യക്തമാക്കുന്ന ഭൂമി റജിസ്റ്റർ ചെയ്ത് ആധാരം നൽകുന്നതിന് തടസ്സമൊന്നുമില്ലാത്തതിനിടയിലാണ് വീടോ മറ്റു കെട്ടിടങ്ങളുടെയോ നിർമാണം പാടില്ലെന്ന് അധികൃതർ തീർപ്പ് കൽപിക്കുന്നത്. 2020ലെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കുകയും നിർമാണങ്ങൾക്ക് അനുമതി നൽകാൻ തീരുമാനമാവുകയും ചെയ്തെങ്കിലും ഇത് സംബന്ധിച്ച രേഖകളൊന്നും പഞ്ചായത്തുകൾക്ക് ലഭിച്ചിട്ടില്ലത്രെ. വനം വകുപ്പ് അധികൃതർക്ക് തന്റെ ഭൂമി പരിസ്ഥിതി ലോലപ്രദേശത്തിൽ പെട്ടതല്ലെന്ന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിജയൻ.
ഈ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടു വേണം വിജയനു വീടു നിർമാണം തുടങ്ങാൻ. ഇത്തരം അപേക്ഷകളിൽ പെട്ടെന്ന് തീർപ്പ് കൽപിച്ചു നൽകുമെന്നാണ് വനം അധികൃതർ പറയുന്നത്. വിജയനെപ്പോലെ ഒട്ടേറെ പേർ ഈ നിയമത്തിന്റെ ഊരാക്കുരുക്കിൽ പെട്ടു വലയുകയാണ്. ആദിവാസി കുടുംബങ്ങൾ ആണ് ഇവരിലേറെയും.