പച്ചക്കറിയെല്ലാം ഹോർട്ടികോർപ് വിറ്റു; കർഷകന് 22 ലക്ഷം രൂപ കുടിശിക
Mail This Article
കോഴിക്കോട്∙ ഹോർട്ടികോർപിനു പച്ചക്കറി നൽകിയ വകയിൽ കോഴിക്കോട്, മലപ്പുറം ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ളത് 22 ലക്ഷം രൂപ. 28 കർഷകർക്കാണ് കഴിഞ്ഞ ഓഗസ്‌റ്റ് മുതലുള്ള തുക ലഭിക്കാനുള്ളത്. 52,000 രൂപ വരെ ലഭിക്കാനുള്ള കർഷകരുണ്ട്. എല്ലാ ആഴ്‌ചയും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വേങ്ങേരി മാർക്കറ്റിൽ നടക്കുന്ന ലേലം മുഖേന കർഷകരിൽ നിന്ന് വാങ്ങിയ പച്ചക്കറിയുടെ തുകയാണ് കുടിശികയായത്. പലരും വായ്‌പ എടുത്താണ് കൃഷി ചെയ്യുന്നത്. ഇത്തവണയാണെങ്കിൽ കാലവർഷക്കെടുതിയിൽ പെട്ട് പലരുടെയും കൃഷി നശിക്കുകയും ചെയ്തിരുന്നു.
വിളവും കുറഞ്ഞു. ഇതിനാൽ കർഷകർ ഏറെ ബുദ്ധിമുട്ടുകയാണ്. കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ് ഔട്ട്‌ലെറ്റുകൾ മുഖേന വിൽക്കുകയാണ് ചെയ്യുന്നത്. കൂടുതലുണ്ടെങ്കിൽ മറ്റു ജില്ലകളിലേക്കും നൽകും. വിൽപന നടത്തി ലഭിക്കുന്ന തുക തിരുവനന്തപുരത്ത് ഹോർട്ടികോർപ് ഹെഡ് ഓഫിസിലേക്കാണ് നൽകുന്നത്. ഈ തുക വകമാറ്റി ചെലവഴിക്കുകയാണെന്ന ആക്ഷേപം ഉണ്ട്.
"ഹോർട്ടികോർപിനു നൽകുന്ന പച്ചക്കറിയുടെ വില യഥാസമയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. എന്നാൽ മാത്രമേ കർഷകനു ജീവിക്കാൻ പറ്റു. നിത്യജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം കൃഷിയെ മാത്രം ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്." - ഇ.പി.ബാബു, കർഷകൻ, കാരശ്ശേരി.