മോഷണമുതൽ സ്ത്രീകളെ വലയിലാക്കുന്നതിനും ആഡംബര ജീവിതത്തിനും; കണ്ണൂർ സ്വദേശി വീണ്ടും പൊലീസ് വലയിൽ
Mail This Article
കോഴിക്കോട്∙ മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ പ്രതി മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്. പൂവാട്ടുപറമ്പിലെ വീട്ടിൽ 19 നാണ് മോഷണം നടത്തിയത്. ബികോം ബിരുദധാരിയായ ഇസ്മായിൽ ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കാറുള്ളത്.
ബൈക്കും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു..ടൗൺ എസി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കൽ കോളജ് എസ്ഐ കെ. ഹരീഷ് ,സിപിഒ പി അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.