ADVERTISEMENT

കോഴിക്കോട്∙ സിൽവർ ലൈനിന്റെ ഭാഗമായി ജില്ലയിൽ 6.2 കിലോമീറ്റർ തുരങ്കപാത നിർമിക്കുമ്പോൾ അതിനു മുകളിലുള്ള കെട്ടിടങ്ങളെ തുരങ്ക നിർമാണം എങ്ങനെ ബാധിക്കുമെന്നു കൃത്യമായി പഠിക്കാത്തതു വൻ വീഴ്ചയാണെന്നു റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമ. തുരങ്കത്തിനു മുകളിൽ വരുന്ന കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥ കൃത്യമായി പഠിക്കുന്ന  ‘ബിൽഡിങ് കണ്ടിഷൻ സർവേ ’ നടത്തിയിട്ടില്ല.

ഒരു പഠനവും നടത്താതെയാണ്  ഇത്രയും ജനസാന്ദ്രതയുള്ള മേഖലയിൽ ഭൂമിക്കടിയിലൂടെ തുരങ്കം നിർമിക്കണമെന്ന് ഡിപിആറിൽ എഴുതി ചേർത്തിരിക്കുന്നത്. കല്ലായി പുഴയ്ക്ക് അടിയിലൂടെ 6.2 കിലോമീറ്റർ ദൂരത്തിൽ തുരങ്കം നിർമിച്ചാൽ അതിന്റെ പ്രത്യാഘാതം എന്താണെന്നു പഠിച്ചിട്ടില്ല.  ജനകീയ സംവാദ സമിതി സംഘടിപ്പിച്ച സിൽവർ ലൈൻ സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അലോക് കുമാർ വർമ. ജനകീയ സംവാദ സമിതി തിരുവനന്തപുരത്തു നടത്തിയ ചർച്ചയുടെ തുടർച്ചയായാണു ജില്ലയിൽ സംവാദം നടത്തിയത്. പദ്ധതി ബാധിക്കുന്ന വിവിധ മേഖലകളിൽ നിന്ന് ഒട്ടേറെ പേരാണു പങ്കെടുത്തത്.  

ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ പറഞ്ഞത്

അലോക് കുമാർ വർമ ( റെയിൽവേ മുൻ ചീഫ് എൻജിനീയർ )

യാഥാർഥ്യ ബോധമില്ലാത്ത സ്വപ്ന പദ്ധതി. അലൈൻമെന്റ് കടന്നു പോകുന്ന പ്രധാന ഭാഗങ്ങളെല്ലാം പരിസ്ഥിതി ദുർബലമേഖലകളാണ്. യൂറോപ്യൻ രാജ്യങ്ങളിലെയും ജപ്പാനിലെയും അതിവേഗ പാതകൾ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പാലിച്ചാണു നടപ്പാക്കിയത്.  ഇന്ത്യൻ റെയിൽവേ മുഴുവൻ ബ്രോഡ്ഗേജ് പാതയിലൂടെ ഓടുമ്പോൾ സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിലൂടെ ഓടിക്കാൻ ശ്രമിക്കുന്നത് റെയിൽവേ സമ്പ്രദായത്തെ തന്നെ രണ്ടായി വേർപ്പെടുത്തും. ബ്രോഡ് ഗേജ് സംവിധാനമാണു വേണ്ടതെന്ന് പ്രീ ഫീസിലിബിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആരുടെയോ താൽപര്യങ്ങൾക്കു വേണ്ടിയാണു പിന്നീട് മാറ്റിയത്. 

ഡോ.കെ.ജി.താര (ദുരന്തനിവാരണ അതോറിറ്റി മുൻ അധ്യക്ഷ)

ഇത്രയധികം കള്ളത്തരങ്ങളും കെട്ടിച്ചമച്ചതുമായ ഡേറ്റ ഉൾപ്പെടുത്തിയുള്ള ഡിപിആർ പ്രഫഷനൽ ധാർമികത ഒട്ടുമില്ലാതെ തയാറാക്കിയതാണ്.  ഹൈ സ്പീഡ് റെയിൽവേ സംബന്ധിച്ച  കണക്കുകൾ സിൽവർ ലൈൻ ഡിപിആറിൽ ചേർത്തപ്പോൾ വലിയ തോതിൽ പെരുപ്പിച്ചു. കേരളത്തിലെ അപകട നിരക്ക്, വാഹന സാന്ദ്രത എന്നിവ സംബന്ധിച്ച കണക്കുകളെല്ലാം ഇത്തരത്തിൽ കെട്ടിച്ചമച്ചതാണ്. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയാൽ കേരളത്തിലെ പ്രളയം, ഉരുൾപ്പൊട്ടൽ, ഭൂകമ്പ സാധ്യതകൾ വർധിപ്പിക്കുമെന്നു ഡിപിആറിൽ തന്നെ സൂചിപ്പിച്ചിട്ടും പദ്ധതി നടപ്പാക്കാൻ തിടുക്കം കാണിക്കുകയാണ്.

ജോസഫ് സി.മാത്യു ( സാമൂഹിക പ്രവർത്തകൻ)

വേഗത്തിൽ സഞ്ചരിക്കുന്നതിന് ആരും എതിരല്ല, എന്നാൽ അതിനു നൽകുന്ന വില വളരെ വലുതാണ്. നമ്മുടെ മണ്ണും പരിസ്ഥിതിയും പരിഗണിക്കാതെ വളരെ അശാസ്ത്രീയമായാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. ലോകത്ത് എല്ലായിടത്തും വേഗം കൂടുമ്പോൾ പാതയുടെ വീതി വർധിക്കുകയാണ്. സിൽവർ ലൈനിൽ മാത്രം വേഗം കൂട്ടുമ്പോൾ പാതയുടെ വീതി കുറയ്ക്കുന്നു. പ്രളയ നിരപ്പിനേക്കാൾ ഉയരത്തിലുള്ള എംബാങ്ക്മെന്റ് 293 കിലോമീറ്ററിൽ നടപ്പാക്കുന്നതോടെ കേരളത്തിലെ ജനങ്ങളെ കുരുതി കൊടുക്കുകയാണ്. നിലവിലുള്ള റെയിൽവേ പദ്ധതികളെ തകിടം മറിച്ചു വരുന്ന സിൽവർ ലൈൻ പദ്ധതി സർക്കാർ ഉദ്യോഗസ്ഥർക്കു പോലും പ്രാപ്യമാകില്ല. 

കെ.ആനന്ദമണി (കാലിക്കറ്റ് മാനേജ്മെന്റ് അസോ.പ്രസിഡന്റ്)

സിൽവർ ലൈൻ പദ്ധതിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അതെല്ലാം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ്. ദുർബലമായ പരിസ്ഥിതി എന്നത് പദ്ധതി നടപ്പാക്കാതിരിക്കാനുള്ള കാരണമല്ല. അതിനെയെല്ലാം മറികടക്കാനുള്ള മികവ് ഇന്നത്തെ സാങ്കേതിക വിദഗ്ധർക്ക് ഉണ്ട്. എന്തു വികസന പദ്ധതി വന്നാലും അതിനോടു ചേർന്ന് ഭൂമി വാങ്ങി കൂട്ടുന്ന പതിവ് കേരളത്തിൽ പണ്ടേ  ഉണ്ട്. ടൂറിസം, തൊഴിൽ മേഖലകൾക്കു സിൽവർ ലൈൻ വലിയ മുതൽക്കൂട്ടാകും. വൻ ഭൂകമ്പ സാധ്യതയിൽ ജീവിക്കുന്ന ജപ്പാൻ അതിനെയെല്ലാം അതിജീവിച്ചത് വൻ വികസനം കൊണ്ടാണ്. വികസന കാര്യത്തിൽ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയ കേരളം ഇതു കൂടി നഷ്ടപ്പെടുത്തരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com