അർജന്റീനയുടെ പാഠങ്ങൾ ഇനി കോഴിക്കോടും
Mail This Article
കോഴിക്കോട് ∙ കോഴിക്കോട് ആരംഭിക്കുന്ന രാജ്യാന്തര ഫുട്‌ബോൾ അക്കാദമിയായ മലബാർ സ്‌പോർട്‌സ് ആൻഡ് റിക്രിയേഷൻ ഫൗണ്ടേഷൻ (എംഎസ്ആർഎഫ്) ലോകത്തെ പ്രമുഖ ഫുട്ബോൾ അക്കാദമിയായ അത്‌ലറ്റിക്ക അർജന്റീനോസ് ജൂനിയേഴ്സുമായി കരാർ ഒപ്പു വച്ചു. എംഎസ്ആർഎഫിന്റെ ഫുട്‌ബോൾ ക്ലബായി 'മലബാർ ചാലഞ്ചേഴ്സ്' എന്ന പേരും ടീമിന്റെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചിങും നടന്നു.
മറഡോണ ഉൾപ്പെടെ പ്രമുഖ ഫുട്‌ബോൾ താരങ്ങളെ വാർത്തെടുത്ത അക്കാദമിയാണു അർജന്റീനോസ് ജൂനിയേഴ്‌സ്. കരാർ പ്രകാരം അർജന്റീനോസ് ജൂനിയേഴ്‌സിന്റെ രണ്ട് കൺസൽറ്റന്റ് കോച്ചുകൾ എംഎസ്ആർഎഫിലെ കുട്ടികൾക്കും കോച്ചുകൾക്കും പരിശീലനം നൽകും. അർജന്റീനോസ് ജൂനിയേഴ്‌സ് വൈസ് പ്രസിഡന്റ് ഹാവിയർ പെഡർസോളി, എംഎസ്ആർഎഫ് ചെയർമാൻ ബി.വിജയൻ എന്നിവരാണു കരാർ ഒപ്പു വച്ചത്.
2022 സെപ്റ്റംബറിൽ എംഎസ്ആർഎഫിന്റെ ഫുട്‌ബോൾ അക്കാദമി കോഴിക്കോട്ട് പ്രവർത്തനമാരംഭിക്കും. ദേശീയ ഫുട്‌ബോൾ ലീഗിൽ പങ്കെടുക്കുന്ന പ്രഫഷനൽ സീനിയർ ടീം രൂപീകരിക്കുകയാണു ലക്ഷ്യമെന്നു ചെയർമാൻ ബി.വിജയൻ പറഞ്ഞു.ആദ്യ ഘട്ടത്തിൽ പെരുംത്തുരുത്തിയിലെ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ മൈതാനമായിരിക്കും പരിശീലനത്തിനായി ഉപയോഗിക്കുക. കോഴിക്കോട്ട് 10 ഏക്കർ സ്ഥലത്ത് 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ചു പരിശീലിപ്പിക്കാവുന്ന റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുകയാണു എംഎസ്ആർഎഫിന്റെ ലക്ഷ്യം.