മലയാളത്തിന്റെ പുണ്യം വിളിച്ചോതി എഴുത്താണി എഴുന്നള്ളത്ത്
Mail This Article
തിരൂർ ∙ ഭാഷാപിതാവ് താളിയോലകളിൽ മലയാള അക്ഷരങ്ങൾ കോറിയിട്ട എഴുത്താണി ഭാഷ പിറന്ന നാട്ടിൽ എഴുന്നള്ളിച്ചു. തുഞ്ചൻ ഉത്സവത്തിന്റെ രണ്ടാം ദിനമാണ് എഴുത്താണി എഴുന്നള്ളിപ്പ് നടന്നത്. രാവിലെ തുഞ്ചൻ പറമ്പിലെ കളരിയിലെ പൂജകൾക്കു ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് എഴുത്താണി, താളിയോല, വാൽക്കണ്ണാടി എന്നിവയുമായി എഴുന്നള്ളിപ്പ് ഉണ്ടായത്.
പൂങ്ങോട്ടുകുളം ചുറ്റിയെത്തിയ ശേഷം ഇവ കൃഷ്ണശിലാ മണ്ഡപത്തിൽ സ്ഥാപിച്ചു. തുഞ്ചത്ത് എഴുത്തച്ഛനോടുള്ള ആദരസൂചകമായാണ് ഉത്സവസമയത്ത് ഈ ചടങ്ങ് നടക്കുന്നത്. യോഗത്തിൽ എം.ടി.വാസുദേവൻ നായർ, പി.കെ.ഗോപി, പ്രഭാവർമ, മണമ്പൂർ രാജൻബാബു, കെ.ജയകുമാർ, ശ്രീനിവാസ റാവു, ആലങ്കോട് ലീലാകൃഷ്ണൻ, വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ. കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.തുഞ്ചൻ ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ‘സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യം ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സെമിനാർ നടത്തിയത്. കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മലയാള ഉപദേശക സമിതി കൺവീനർ പ്രഭാവർമ ആധ്യക്ഷ്യം വഹിച്ചു. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ.ശ്രീനിവാസ റാവു എന്നിവർ പ്രസംഗിച്ചു.
സെമിനാറിന്റെ രണ്ടാം ഘട്ടത്തിൽ മണമ്പൂർ രാജൻ ബാബു ആധ്യക്ഷ്യം വഹിച്ചു. വിശ്വാസ് പാട്ടീൽ, കെ.വി.സജയ്, മെഡിപ്പള്ളി രവികുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മൂന്നാം ഘട്ടത്തിൽ കവി പി.കെ.ഗോപി ആധ്യക്ഷ്യം വഹിച്ചു. അരുൺ കമൽ, ഒ.എൽ.നാഗഭൂഷണ സ്വാമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജി.കെ.രാംമോഹൻ പ്രസംഗിച്ചു. തുടർന്ന് ഷബീർ അലി അവതരിപ്പിച്ച ഗസൽ സന്ധ്യ നടന്നു.