മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: രമേശ് ചെന്നിത്തല
Mail This Article
കോഴിക്കോട് ∙ സംസ്ഥാനത്ത് സുരക്ഷിതത്വമില്ലാത്ത ഏക തൊഴിൽ മേഖലയാണു മത്സ്യബന്ധനമെന്നും മത്സ്യത്തൊഴിലാളികൾക്കു സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയില്ലെന്നും രമേശ് ചെന്നിത്തല എംഎൽഎ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികൾക്ക് എതിരാണെന്നും അദ്ദേഹം ആരോപിച്ചു. കടലോര മക്കൾക്കൊപ്പം കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തി പുതിയാപ്പയിൽ നടന്ന പ്രതിഷേധ കഞ്ഞിവയ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദിക്കരികിൽ സ്ത്രീകൾ അടുപ്പുകൂട്ടി തിളപ്പിച്ച വെള്ളത്തിൽ അരിയിട്ടാണു സമരത്തിനു തുടക്കം കുറിച്ചത്. നിയമം ലംഘിച്ച് വിദേശ കപ്പലുകൾ കേരളതീരത്തു നിന്നും മത്സ്യ സമ്പത്ത് കവരുകയാണ്. നിയമത്തിൽ നിശ്ചിത നോട്ടിക്കൽ അകലം പ്രഖ്യാപിച്ചെങ്കിലും നിയമം ലംഘിച്ചാണു ട്രോളിങ് നടക്കുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു മീൻ കിട്ടാത്ത അവസ്ഥയായി. തൊഴിൽ മേഖലയിൽ സുരക്ഷിതത്വവും ഇല്ലാതായി. കടലിൽ പോകുമ്പോൾ ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. വാക്കി ടോക്കി, റജിസ്ട്രേഷൻ, ജിപിഎസ് സംവിധാനം.
എന്നാൽ ഇതൊന്നും ഇതുവരെ നടപ്പായില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.യോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.ഉമേശൻ, എൻ.സുബ്രഹ്മണ്യൻ, ഐ.മൂസ, കെ.പി.ശ്രീനിവാസൻ, പി.അശോകൻ, കരിച്ചാളി പ്രേമൻ, സി.പി.ഷൺമുഖൻ, എം.രാജൻ, എസ്.കെ.അബൂബക്കർ, കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ, സുനിൽ മടപ്പള്ളി, ആദം മുൻസി, പയ്യോളി ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.