കർഷകർക്കു നൽകാൻ ഫണ്ട് ലഭിച്ചില്ല; വേങ്ങേരി മാർക്കറ്റിലെ പച്ചത്തേങ്ങ സംഭരണം തൽക്കാലം നിർത്തി
Mail This Article
∙വേങ്ങേരി മാർക്കറ്റിലെ പച്ചത്തേങ്ങ സംഭരണം തൽക്കാലം നിർത്തി
∙പൊതുവിപണിയെ അപേക്ഷിച്ച് കിലോയ്ക്ക് 7 രൂപയോളം അധികം നൽകിയായിരുന്നു സംഭരണം
കോഴിക്കോട് ∙ കർഷകർക്കു നൽകാൻ ഫണ്ട് ലഭിച്ചില്ല; വേങ്ങേരി മാർക്കറ്റിലെ പച്ചത്തേങ്ങ സംഭരണം തൽക്കാലം നിർത്തി. കിലോ 32 രൂപയ്ക്കാണു പച്ചത്തേങ്ങ സംഭരിച്ചിരുന്നത്. പൊതുവിപണിയിൽ കിലോയ്ക്ക് 25, 26 രൂപയാണ് ലഭിക്കുന്നത്. സംസ്ഥാന നാളികേര വികസന കോർപറേഷനു വേണ്ടിയാണ് ഇവിടെ പച്ചത്തേങ്ങ സംഭരിക്കുന്നത്. ലേല കമ്മിറ്റി എല്ലാ പ്രവൃത്തി ദിവസങ്ങളിലുമാണ് പച്ചത്തേങ്ങ സംഭരിച്ചിരുന്നത്.
ലേലം നടക്കുന്ന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കർഷകർക്ക് ചെക്ക് നൽകുന്നത്. സംഭരിച്ച പച്ചത്തേങ്ങയുടെ വിലയായി 10 ലക്ഷം രൂപ കർഷകർക്ക് നൽകാനുണ്ട്. ഇതിനിടെയാണ് സംഭരണം നിർത്തിയത്. മാർക്കറ്റ് കമ്മിറ്റിയുടെ തുക എടുത്താണ് കർഷകർക്കു നൽകുന്നത്. നാളികേര വികസന കോർപറേഷനിൽനിന്നു പിന്നീട് മാർക്കറ്റ് കമ്മിറ്റിക്കു തുക നൽകുകയാണു ചെയ്യുന്നത്. ഇങ്ങനെ 38 ലക്ഷം രൂപ മാർക്കറ്റ് കമ്മിറ്റിക്കു ലഭിക്കാനുണ്ട്. ഇതിൽ 6 ലക്ഷം രൂപയുടെ ചെക്ക് നൽകി. ദിവസം ശരാശരി 6 ടൺ പച്ചത്തേങ്ങയാണ് ഇവിടെ സംഭരിക്കുന്നത്.
പച്ചത്തേങ്ങയുമായി ഇന്നലെ മാർക്കറ്റിലെത്തിയ കർഷകർ സംഭരണം താൽക്കാലികമായി നിർത്തിവച്ച അറിയിപ്പു കണ്ടു മടങ്ങിപ്പോയി. നാളികേര വികസന കോർപറേഷനിൽനിന്നു ഫണ്ട് ലഭിക്കാത്തതിനാൽ താൽക്കാലികമായാണു സംഭരണം നിർത്തിവച്ചതെന്നു വേങ്ങേരി മാർക്കറ്റ് അധികൃതർ പറഞ്ഞു. എന്നാൽ, സംഭരണം നിർത്തിവച്ചതു ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് നാളികേര വികസന കോർപറേഷൻ അധികൃതർ പറഞ്ഞത്.