കല്ലാച്ചിയിലെ മത്സ്യമാർക്കറ്റും ഭക്ഷ്യ വിൽപന സ്ഥാപനങ്ങളും പൂട്ടണം; ആരോഗ്യ വകുപ്പ് പഞ്ചായത്ത് അധികൃതർക്ക് നോട്ടിസ് നൽകി
Mail This Article
നാദാപുരം ∙ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും വിധം പ്രവർത്തിക്കുന്ന കല്ലാച്ചിയിലെ മത്സ്യമാർക്കറ്റും സമീപത്തെ ഭക്ഷ്യ വിൽപന സ്ഥാപനങ്ങളും ഉടൻ പൂട്ടണമെന്ന് ആരോഗ്യ വകുപ്പ് പഞ്ചായത്ത് അധികൃതർക്ക് നോട്ടിസ് നൽകി. മാർക്കറ്റും മാർക്കറ്റിനു മുൻഭാഗത്തെ ചായക്കട അടക്കമുള്ള സ്ഥാപനങ്ങളും പഞ്ചായത്തിന്റെ അധീനതയിൽ ഉള്ളതിനാണെന്നതിനാലാണ് പഞ്ചായത്തിനു നോട്ടിസ് നൽകിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പഞ്ചായത്ത് ഇക്കാര്യത്തിൽ നടപടിയെടുത്തില്ലെങ്കിൽ മാർക്കറ്റ് ലേലം ചെയ്തെടുത്തയാൾക്ക് നോട്ടിസ് നൽകും.
ഒരാഴ്ചയായി മാർക്കറ്റിലെ അഴുക്കുചാൽ ശുചീകരണം നിലച്ചിട്ട്. പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവിൽ നടത്താനിരുന്ന പണി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്നു തടയുകയായിരുന്നു. കല്ലും സിമന്റും കോൺക്രീറ്റ് ചെയ്യാനുള്ള മെഷീനും അടക്കം എത്തിച്ചെങ്കിലും സ്വകാര്യ വ്യക്തി അനധികൃതമായി പണിത ചാലുകൾ പൊളിച്ചു മാറ്റുക, പൂർണമായ ശുചീകരണം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പണി തടസ്സപ്പെടുത്തിയത്.
എന്നാൽ, അഴുക്കുചാലിലെ തടസ്സങ്ങൾ ഇന്നു നീക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് അറിയിച്ചു. വാർഡ് മെംബർ വി.സി.നിഷാ മനോജ്, എച്ച്ഐ കെ.സതീഷ്ബാബു തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും മാർക്കറ്റിലെ നിലവിലുള്ള സ്ഥിതി നേരിൽ കണ്ട ശേഷമാണ് ഇക്കാര്യം അറിയിച്ചത്. മാർക്കറ്റിലും പരിസരത്തും പുഴുക്കളും കൊതുകും നിറഞ്ഞിരിക്കുകയാണ്. 20 ലക്ഷം രൂപയുടെ അടിയന്തര പ്രവൃത്തി നടത്താൻ പഞ്ചായത്ത് തീരുമാനിക്കുകയും എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തെങ്കിലും തുടർ നടപടികൾ എവിടെയുമെത്തിയിട്ടില്ല.