ആയുഷ് മേഖലയിലെ വിരമിക്കൽ പ്രായം ഉയർത്തിയതിൽ പ്രതിഷേധം
Mail This Article
കോഴിക്കോട് ∙ ആയുഷ് മേഖലയിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 56ൽ നിന്നും 60 ആക്കിയ ട്രൈബ്യൂണൽ നടപടിക്കെതിരെ പ്രതിഷേധവുമായി ഹോമിയോ മെഡിക്കൽ വിദ്യാർഥികൾ. ഹോമിയോപ്പതിക് മെഡിക്കൽ ഓഫിസർമാരുടെ പിഎസ്‌സി റാങ്ക് പട്ടിക 2020ൽ ആണ് വന്നത്. ഇതുവരെ 73 പേർക്കാണ് നിയമനം ലഭിച്ചത്.
റാങ്ക് പട്ടികയുടെ കാലാവധി അടുത്ത വർഷം കഴിയും. കഴിഞ്ഞ തവണത്തെ റാങ്ക് പട്ടികയിൽ നിന്ന് 197 പേർക്ക് നിയമനം ലഭിച്ചിരുന്നു. ഇത്തവണയും കൂടുതൽ പേർക്ക് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കവേയാണ് ട്രൈബ്യൂണൽ വിധി വന്നത്. ഇതിനെതിരെ സർക്കാർ അപ്പീൽ പോകണമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
കെഎസ്‌യു, എസ്എഫ്ഐ പ്രതിഷേധം
∙ വിധിക്കെതിരെ കേരള സർക്കാർ അപ്പീൽ നൽകുക, പിഎസ്‌സി റാങ്ക് പട്ടികയിലെ യുവ ഡോക്ടർമാരുടെ അവസരം നിഷേധിക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ കെഎസ്‌യുവും നാഷനൽ ഹോമിയോപ്പതിക് സ്റ്റുഡന്റ്സ് അസോസിയേഷനും (എൻഎച്ച്എസ്എ) ചേർന്ന് പ്രകടനവും യോഗവും നടത്തി.കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് യു.ഷാഹിദ്, ഐഎച്ച്എംഎ പ്രസിഡന്റ് കെ.അഭിജിത്ത്, ഡോ. ഷഹീൻ യൂസഫ് എന്നിവർ പ്രസംഗിച്ചു.
ഉത്തരവിൽ പ്രതിഷേധിച്ച് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. പിജി പ്രതിനിധി ഡോ. കെ.എൻ.അശ്വതി, പിജി യൂണിയൻ റപ്രസന്റേറ്റീവ് ഡോ. ജ്യോത്സന ബാലകൃഷ്ണൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അസ്‌ജദ് ഷെബിൻ എന്നിവർ പ്രസംഗിച്ചു.