സഞ്ചി പൊട്ടി റോഡിൽ തെറിച്ച അരിമണികൾ പെറുക്കി കൂട്ടി നൽകി; പൊലീസുകാരനെ തേടി ബഹുമതി
Mail This Article
വടകര ∙ സഞ്ചി പൊട്ടി റോഡിലേക്ക് തെറിച്ചു വീണ അരി മണികൾ പെറുക്കി കൂട്ടി നൽകിയ ആ പൊലീസുകാരനെ തേടി ബഹുമതി. വടകര ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ തിരുവള്ളൂർ കന്നിനട വലിയ വളപ്പിൽ പ്രദീപന് 21 വർഷത്തെ പൊലീസ് ജീവിതത്തിൽ വലിയ പൊൻ തൂവലാവുകയാണ് ദേശീയ മനുഷ്യാവകാശ വെൽഫെയറിന്റെ ശ്രേഷ്ഠ സേവ മാനവ് അവാർഡ്.
കഴിഞ്ഞ ജൂലൈയിലെ കൊറോണ കാലത്ത് അഞ്ചുവിളക്ക് ജംക്‌ഷനിൽ ഡ്യൂട്ടിക്കു നിൽക്കുമ്പോഴാണ് തെരുവിൽ പാട്ടു പാടിയും പിറു പിറുത്തും നടക്കുന്ന ഗുലാന മഹമൂദ് എന്ന വയോധികന്റെ കയ്യിലുള്ള സഞ്ചി പൊട്ടി അരി മണികൾ വീഴുന്നത് കണ്ടത്. ഉടൻ ഓടിച്ചെന്ന് പ്രദീപൻ അരി പെറുക്കി കൂട്ടി മറ്റൊരു സഞ്ചിയിലാക്കി മഹമൂദിനെ യാത്രയാക്കി. ഈ രംഗം ഹോം ഗാർഡായ ശശി മൊബൈലിൽ പകർത്തിയിരുന്നു.
എഎസ്ഐ: കെ.സുദർശൻ ഇത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ലോകം മുഴുവൻ ലക്ഷക്കണക്കിനാളുകൾ ഇതു കണ്ടു അഭിപ്രായം രേഖപ്പെടുത്തി. ഇക്കാര്യം പരിഗണിച്ചുള്ള അവാർഡ് ജൂൺ 26 ന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. 2019 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട് പ്രദീപൻ.