വിലയില്ലാതെ നാളികേരം: ദിവസം തോറും കുറയുമ്പോൾ പ്രതിസന്ധിയിലായി കർഷകർ
Mail This Article
കുറ്റ്യാടി∙ നാളികേര വില ദിവസം തോറും കുറയുമ്പോൾ പ്രതിസന്ധിയിലായി കർഷകർ. 20 വർഷം മുൻപ് ഉണ്ടായിരുന്ന വില പോലും ഇപ്പോൾ നാളികേരത്തിനില്ല എന്നാണ് കർഷകർ പറയുന്നത്. ഇന്നലെ കിലോയ്ക്ക് 26 രൂപയായിരുന്നു വില. ഒരു തേങ്ങ വിറ്റാൽ 8 രൂപയാണ് ലഭിക്കുക. തെങ്ങുകയറ്റ കൂലിക്ക് പുറമേ ചുമട്ടുകൂലിയും തേങ്ങ പൊതിക്കാനുള്ള കൂലിയും വർധിച്ചു. ഒരു തേങ്ങ പൊതിച്ചാൽ ഒരു രൂപയാണ് കൂലി. വണ്ടിക്കൂലി ഉൾപ്പെടെ കൊടുത്ത് കടയിൽ തേങ്ങ എത്തിക്കുമ്പോൾ 8 രൂപയിലേറെ ചെലവ് വരും. ഇതുകാരണം തേങ്ങ പറിക്കാനും കർഷകർ തയാറാവുന്നില്ല. തെങ്ങിന് വളം ചെയ്യേണ്ട സമയം കൂടിയാണിത്.
വെളിച്ചെണ്ണ കിലോയ്ക്ക് 150 രൂപയാണ്. വെളിച്ചെണ്ണയുടെ ഉപയോഗവും കയറ്റുമതിയും കുറഞ്ഞതാണ് നാളികേര വിപണിയെ പ്രതികൂലമായി ബാധിച്ചത്. പച്ചത്തേങ്ങ വിപണിയിൽ എത്താതെ വന്നതോടെ മലഞ്ചരക്ക് വ്യാപാരികളും പ്രതിസന്ധിയിലായി. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ തേങ്ങ ഉൽപാദനം കൂടിയതാണ് കയറ്റുമതി കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഉണ്ട കൊപ്രയ്ക്ക് ഡിമാൻഡ് കുറഞ്ഞതും വില കുറയാൻ ഇടയാക്കിയിട്ടുണ്ട്. നാളികേര സംഭരണം ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായതല്ലാതെ ഒരു പ്രയോജനവും കർഷകർക്ക് ലഭിച്ചിട്ടില്ല.