വഴിയാധാരമായി ട്രെയിൻയാത്രക്കാർ; കോഴിക്കോട്ടു നിന്നുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി
Mail This Article
കോഴിക്കോട്∙ ജനപ്രിയ ട്രെയിനുകളായ പരശുറാമും ജനശതാബ്ദിയും താൽക്കാലികമായി റദ്ദാക്കുകയും പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാതിരിക്കുകയും ചെയ്തതോടെ കോഴിക്കോട്ടു നിന്നുള്ള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. എറണാകുളത്തേക്കും കണ്ണൂരിലേക്കും യാത്ര ചെയ്യാൻ സൗകര്യപ്രദമായ ട്രെയിനുകൾ ഒന്നും ഇല്ലെന്ന സ്ഥിതിയിലാണ് കോഴിക്കോട്ടുകാർ. ആശ്രയം സ്വകാര്യ, കെഎസ്ആർടിസി ബസുകളും ഉയർന്ന നിരക്ക് നൽകേണ്ട എക്സ്പ്രസ് ട്രെയിനുകളും മാത്രം.
തൃശൂർ–കോഴിക്കോട്, ഷൊർണൂർ –കോഴിക്കോട്, ഷൊർണൂർ – നിലമ്പൂർ, പാലക്കാട് – നിലമ്പൂർ, കോഴിക്കോട് – തൃശൂർ, പാലക്കാട് – ഈറോഡ്, കോയമ്പത്തൂർ – ഷൊർണൂർ, ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചറുകൾ നിർത്തലാക്കിയതാണ് മലബാറിലെ യാത്രക്കാരെ ഏറെയും വലയ്ക്കുന്നത്. ഇതിനു പുറമേയാണ് ജനശതാബ്ദി, പരശുറാം ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്ന് ഷൊർണൂർ വരെയുള്ള വേണാട് എക്സ്പ്രസും 28 വരെ ഓടില്ല. എറണാകുളം ഭാഗത്തേക്ക് ചികിത്സാ ആവശ്യത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി പോകേണ്ട യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടിൽ. കോട്ടയം ഭാഗത്തു പണികൾ നടക്കുന്നതിന്റെ പേരിൽ ട്രെയിൻ പാടേ റദ്ദാക്കേണ്ടതില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
പരശുറാം ഷൊർണൂർ വരെയും ജനശതാബ്ദി എറണാകുളം വരെയും തിരികെ എത്താനുള്ള സമയം ഉണ്ട്. ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്നതും കുറച്ചൊന്നുമല്ല യാത്രക്കാരെ വലയ്ക്കുന്നത്. വെസ്റ്റ്ഹില്ലിൽ പണി നടക്കുന്നതിന്റെ പേരിലാണ് ഈ നടപടി. ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ച്, രാത്രി ആളില്ലാതെ റേക്ക് കണ്ണൂരിലേക്ക് ഓടിക്കുകയാണ് ചെയ്യുന്നത്. ഈ ട്രെയിൻ ഷൊർണൂരിൽ അവസാനിപ്പിക്കാതെ കോഴിക്കോടു വരെ നീട്ടണമെന്നാണ്് യാത്രക്കാരുടെ ആവശ്യം.