ADVERTISEMENT

തിരുവമ്പാടി ∙ നാളികേരത്തിന്റെ വിലയിടിവിൽ നട്ടം തിരിഞ്ഞ് കർഷകർ. ഇന്നലെ വിപണിയിൽ 25 രൂപ ആണ് ഒരു കിലോ നാളികേരത്തിന് . എന്നാൽ ഒരു കിലോ തക്കാളിക്ക് 90 രൂപയാണ്.   4 കിലോയോളം തേങ്ങ വിൽക്കണം ഒരു കിലോ തക്കാളി വാങ്ങാൻ എന്നതാണ് ഇപ്പോൾ വിപണിയിലെ അവസ്ഥ. ഉൽപാദനക്കുറവും വില ഇടിവും ഒരുപോലെ വന്നതോടെ നിലനിൽപിനു വിഷമിക്കുകയാണ് നാളികേര കർഷകർ.തുടർച്ചയായ മഴ കാരണം റബർ ടാപ്പിങ് നടക്കുന്നില്ല. ടാപ്പിങ് ഉള്ള റബർ മരങ്ങൾക്ക് പ്ലാസ്റ്റിക് ഇടാൻ പോലും സാധിക്കുന്നില്ല. 

ഈ സാഹചര്യത്തിലാണ് നാളികേര വിലയിടിവ് കർഷകർക്ക് വൻ തിരിച്ചടി ആയത്.കഴിഞ്ഞ വർഷം ഈ സമയത്ത് 38 രൂപ വരെ നാളികേരത്തിനു വില ഉണ്ടായിരുന്നു32 രൂപയ്ക്ക് സർക്കാർ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണവും ഒരിടത്തും നടന്നില്ല. സംഭരിക്കുന്ന സംഘങ്ങളിൽ കൊപ്ര ഉൽപാദനമോ വെളിച്ചെണ്ണ നിർമാണമോ പാടില്ലെന്ന നിർദേശത്തെ തുടർന്നാണ് കേരഫെഡ് തുടങ്ങിയ ഏജൻസികൾ പച്ച തേങ്ങ സംഭരണം നടത്താത്തത്. വിപണിയിൽ നാളികേരത്തിന്റെ വില കൂപ്പുകുത്തിയിട്ടും സർക്കാർ ഇടപെടാത്തതും കർഷകർക്ക് വൻ തിരിച്ചടിയാണ്.

മഴയിൽ വ്യാപക വിളനാശം; പച്ചക്കറിവില കുതിക്കുന്നു

കോഴിക്കോട് ∙ തക്കാളി, ബീൻസ്, മുരിങ്ങാക്കായ, മല്ലിഇല തുടങ്ങിയവയുടെ വില കുതിക്കുന്നു. തക്കാളി കിലോഗ്രാമിനു 80 മുതൽ 85 രൂപ വരെയാണ് ചില്ലറവില. ഇന്നു അതു 85 മുതൽ 90 രൂപ വരെയാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കാരണം മൈസൂരു, കോലാർ, കാരമട ഉൾപ്പെടെ ഇവിടേക്ക് തക്കാളി വരുന്ന സ്ഥലങ്ങളിൽ മഴയെ തുടർന്നു വിളവിലുണ്ടായ കുറവും വിളനാശവുമാണ് വില വർധനയ്ക്കു കാരണമായത്.

നേരത്തെ ഒരു ദിവസം 5 ലോഡ് തക്കാളി വരുന്നത് ഇപ്പോൾ 2 ലോഡായി കുറഞ്ഞു. ഒരു പെട്ടിയിൽ 26 കിലോഗ്രാം തക്കാളിയാണുണ്ടാകുക. ഇതിൽ ഒരു കിലോഗ്രാമും അതിൽ കൂടുതലും വരെ കേടുവരുന്നതായാണ് കച്ചവടക്കാർ പറയുന്നത്. ഒരു മാസം മുൻപുവരെ കിലോഗ്രാം തക്കാളിക്കു 18 മുതൽ 20 രൂപവരെയായിരുന്നു വില. ബീൻസ് കിലോഗ്രാമിനു 100 മുതൽ 105 രൂപയാണ് വില. പയർ 80 രൂപ, മുരിങ്ങ കായ 90, മല്ലിഇല 160 രൂപ എന്നിങ്ങനെയാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com