ബസുകളുടെ മത്സര ഓട്ടത്തെച്ചൊല്ലി കയ്യാങ്കളി;യാത്രക്കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
Mail This Article
നാദാപുരം∙ കുറ്റ്യാടിയിൽ നിന്നു തുടങ്ങിയ സ്വകാര്യ ബസുകാരുടെ മത്സര ഓട്ടം നാദാപുരം ബസ് സ്റ്റാൻഡിൽ കയ്യാങ്കളിയിൽ കലാശിച്ചു. കല്ലാച്ചിയിൽ ബസിൽ നിന്നിറങ്ങിയ യാത്രക്കാരി ഇരു ബസുകൾക്കും ഇടയിൽ പെട്ടെങ്കിലും ഭാഗ്യംകൊണ്ട് അപകടത്തിൽ നിന്നൊഴിവായി. സമയക്രമത്തെച്ചൊല്ലി തുടങ്ങിയതാണ് തർക്കം. ഇന്നലെ രാത്രി 7നാണ് ബസ് ജീവനക്കാർ തമ്മിൽ സ്റ്റാൻഡിൽ സംഘർഷം ഉണ്ടായത്. കിഴക്കയിൽ ബസ്സുകാരും ദേവിക ബസ്സുകാരും തമ്മിലാണ് പ്രശ്നമുണ്ടായത്. ഇരു ബസുകളും യാത്രക്കാരുടെ ജീവനു ഭീഷണിയാകും വിധമാണ് മത്സര ഓട്ടം നടത്തിയതെന്നു യാത്രക്കാർ പറഞ്ഞു.
തർക്കത്തെ തുടർന്ന് ബസുകളിലെ ഡ്രൈവർമാരെ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇതോടെ ഇരു ബസുകളിലെയും സ്ത്രീകളടക്കമുള്ള യാത്രക്കാർ വലഞ്ഞു. ഏറെ പണിപ്പെട്ടാണ് യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിപ്പറ്റിയത്. ചാർജ് കൂട്ടിയതോടെ സ്വകാര്യ ബസുകാർ വടകര കുറ്റ്യാടി റൂട്ടിലും തലശ്ശേരി റൂട്ടിലും മത്സര ഓട്ടവും തർക്കവും രൂക്ഷമായിരിക്കുകയാണ്. കെഎസ്ആർടിസി ബസുകാരുമായി കൊമ്പു കോർക്കുന്നതും ഈ റൂട്ടിൽ പതിവാണ്.