ADVERTISEMENT

കോഴിക്കോട്∙ സ്കൂൾ തുറക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കങ്ങളുമായി സ്കൂളുകൾ. ജൂൺ ഒന്നിന് സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വരവേൽക്കാൻ സ്‌കൂളുകൾ എല്ലാ നിലയിലും സജ്‌ജമായി എന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധികൃതർക്ക് നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ചേർന്ന യോഗത്തിലാണു നിർദേശം. സംസ്ഥാനതല പ്രവേശനോത്സവം ജൂൺ 1ന് രാവിലെ 9.30നു മുഖ്യമന്ത്രി നിർവഹിച്ച ശേഷം 10.15ന് ആണ് ജില്ലാതല ഉദ്ഘാടനം നടത്തേണ്ടത്. 

ദീർഘനേരമുള്ള പ്രസംഗങ്ങൾക്കു പകരം കുട്ടികളുമായി സംവദിക്കുന്ന തരത്തിലുള്ള അവതരണങ്ങൾക്ക് പ്രാധാന്യം നൽകണം. കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ ഒഴിവാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ അശ്വിനി മിശ്ര, ഡിഡിഇ വി.പി.മിനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സെക്രട്ടറി അഹമ്മദ് കബീർ, സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എ.കെ.അബ്ദുൽ ഹക്കീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സ്കൂളുകൾക്കു നൽകിയ നിർദേശങ്ങൾ

∙ സ്‌കൂളും പരിസരവും ശുചീകരിക്കണം. ക്ലാസ് മുറികൾ പ്രത്യേകം ശ്രദ്ധിക്കണം.  ശുചിമുറികൾ, കളിസ്ഥലങ്ങൾ    എന്നിവ ശുചിയായി   സൂക്ഷിക്കണം. 

∙ കിണർ, വാട്ടർ ടാങ്ക് എന്നിവ അണുവിമുക്തമാക്കണം. ശുദ്ധജല സാംപിൾ ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കണം. 

∙ അടുക്കളയും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കണം. പാചക തൊഴിലാളികൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. 

∙ കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും വാഹനത്തിലെ ജീവനക്കാരുടെ കാര്യത്തിൽ പൊലീസിന്റെ സർട്ടിഫിക്കറ്റ് ഉറപ്പാക്കണം, 

∙ ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം. ക്ലാസ് മുറികളിലോ പുറത്തോ ഇത്തരം മാളങ്ങളോ കുഴികളോ ഉണ്ടാകരുത്. 

∙ സ്‌കൂൾ പരിസരത്ത് അപകടകരമായ മരങ്ങൾ ഉണ്ടെങ്കിൽ മുറിച്ചു മാറ്റണം. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ, സ്റ്റേ തുടങ്ങിയവ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടി സ്വീകരിക്കണം. 

∙ സ്‌കൂളുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് വിദ്യാർഥികളുടെ സഞ്ചാരത്തെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. 

∙ കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണം. 12 മുതൽ 14 വയസ്സു വരെയുള്ള വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സീൻ എടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണം. 

വിലക്കയറ്റം: ഉച്ചഭക്ഷണത്തിൽ ആശങ്ക 

∙ പാചകവാതകത്തിനും അവശ്യസാധനങ്ങൾക്കും വൻ വിലക്കയറ്റമുണ്ടായ സാഹചര്യത്തിൽ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുമോ എന്ന് ആശങ്ക. പ്രവേശനോത്സവ ദിവസം തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനായി കുട്ടികൾക്ക് അനുവദിക്കുന്ന തുക 8 രൂപയിൽ നിന്നു വർധിപ്പിക്കാത്തത് ഇപ്പോഴും സ്കൂളുകൾക്ക് തിരിച്ചടിയാണ്. 

പാചകവാതകത്തിനും പാലിനും പച്ചക്കറിക്കും കഴിഞ്ഞ വർഷത്തെക്കാൾ വിലയേറിയ സാഹചര്യത്തിൽ തുക കൂട്ടാത്തതാണ് സ്കൂളുകളെ പ്രതിസന്ധിയിലാക്കുന്നത്. കുറഞ്ഞ കുട്ടികളുള്ള സ്കൂളുകൾക്ക് ചെലവ് ഒരുതരത്തിലും ഒത്തുപോകാത്ത അവസ്ഥയാണ്. പല സ്കൂളുകളിലും സർക്കാർ നൽകുന്ന തുകയുടെ അത്ര തന്നെ അധ്യാപകരും കയ്യിൽ നിന്ന് ചെലവാക്കേണ്ടി വരുമെന്ന് പറയുന്നു. കഴിഞ്ഞ വർഷം ഇതു സംബന്ധിച്ചു നിവേദനങ്ങൾ നൽകിയെങ്കിലും സർക്കാർ അനുകൂല തീരുമാനമെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com