‘ഹൃദയപൂർവം’ ക്യാംപ് ഇന്നു തുടങ്ങും
Mail This Article
കോഴിക്കോട്∙ മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടപ്പാക്കുന്ന ‘ഹൃദയപൂർവം’ പദ്ധതിയിലെ 11–ാം ഘട്ട ക്യാംപ് ഇന്നും നാളെയും. കോഴിക്കോട് മനോരമ അങ്കണത്തിൽ രാവിലെ 9ന് പരിശോധന തുടങ്ങും.തൃശൂർ മുതൽ വടക്കോട്ട് കാസർകോട് വരെ ജില്ലകളിലെ 250ൽ ഏറെ പേരാണ് രണ്ടു ദിവസത്തെ ക്യാംപിൽ പങ്കെടുക്കുക.
പാലിയേറ്റിവ് കെയർ ലോകാരോഗ്യ സംഘടനാ സഹകരണകേന്ദ്രം ഡയറക്ടർ ഡോ. കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും. മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അജിത് മുല്ലശേരി, സീനിയർ കൺസൽറ്റന്റ് കാർഡിയോ തൊറാസിക് സർജൻ ഡോ. വി.എം.കുര്യൻ, ഡോ. ശ്രീജാ പവിത്രൻ, ഡോ. രവി അഗർവാൾ, ഡോ. ദിനേശ് കുമാർ, ഡോ. ഖുറേശി ഫർഹീൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനയ്ക്കു നേതൃത്വം നൽകും.
ഹൃദ്രോഗ നിർണയത്തിന് അത്യാധുനിക പരിശോധനാ സൗകര്യങ്ങളുള്ള മദ്രാസ് മെഡിക്കൽ മിഷന്റെ മൊബൈൽ ഡയഗ്‌നോസ്റ്റിക് ക്ലിനിക്കിലാണ് ഇസിജി, എക്കോ കാർഡിയോഗ്രാം, ട്രെഡ്മിൽ തുടങ്ങിയവ സജ്ജീകരിച്ചിട്ടുള്ളത്. നേരത്തേ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കുള്ള തുടർപരിശോധനയും നടക്കും.
നേരത്തേ റജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. ഓരോരുത്തരും അനുവദിച്ച സമയത്തുതന്നെ ക്യാംപിലെത്തണം. വരുമാന സർട്ടിഫിക്കറ്റ്, മുൻ ചികിത്സാ രേഖകൾ തുടങ്ങിയവ കൊണ്ടുവരണം. മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്ന് നടപ്പാക്കുന്ന ഹൃദയപൂർവം പദ്ധതിയിൽ ഇതുവരെയായി രണ്ടായിരത്തോളം പേർക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.