കാട്ടാനക്കൂട്ടം സ്കൂൾ പരിസരത്ത്; രക്ഷിതാക്കൾ അങ്കലാപ്പിൽ
Mail This Article
നാദാപുരം∙ മലയോര മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം കണ്ടിവാതുക്കലിലെ വളയം വെൽഫെയർ എൽപി സ്കൂൾ പരിസരത്തു വരെയെത്തി. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആനകളുടെ കാടിറക്കം രക്ഷിതാക്കളെയും കർഷകരെയും ആശങ്കയിലാക്കി.
സ്കൂളിന്റെ 300 മീറ്റർ അകലെയുള്ള തറക്കുന്നേൽ ജോർജിന്റെ വീടിനു സമീപത്തും കാട്ടാനക്കൂട്ടമെത്തി. വീട്ടിലേക്കുള്ള വഴിയിൽ കമുക് മറിച്ചിട്ട ആനക്കൂട്ടം ജോർജിന്റെ വാഴത്തോട്ടം പൂർണമായി നശിപ്പിച്ചു. വാഴമലയിൽ മൂന്നു പുരയിൽ ചന്ദ്രന്റെ തെങ്ങ് അടക്കമുള്ളവ വിളകളും നശിപ്പിച്ചു.ഒട്ടേറെ ആദിവാസികൾ അടക്കം താമസിക്കുന്ന അഭയഗിരി, കണ്ടിവാതുക്കൽ മേഖലയിൽ ആഴ്ചകളായി കാട്ടാനക്കൂട്ടം പകലും എത്തുന്നതായി കർഷകർ പറയുന്നു.
കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകളേറെയും എത്തുന്നത്. വയനാട് പേരിയ ഭാഗത്തു നിന്നും ആനകൾ കാടിറങ്ങുന്നുണ്ട്. കണ്ടിവാതുക്കൽ മേഖലയിലുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്.