മാർച്ചുകളിൽ സംഘർഷഭരിതമായി കലക്ടറേറ്റ് പരിസരം
Mail This Article
കോഴിക്കോട് ∙ സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു നടന്ന മാർച്ചിൽ സംഘർഷം. റോഡ് ഉപരോധിച്ച ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു. എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടർന്നു പ്രതിഷേധക്കാർ ബാരിക്കേഡുകൾ കെട്ടിയ കയർ മുറിച്ചു.
ധർണ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായിയോട് രാജിവയ്ക്കണമെന്നു പറയാൻ സീതാറാം യച്ചൂരിക്ക് ശേഷിയില്ലെന്നും കേരള നേതാക്കളുടെ റേഷൻ കൊണ്ടാണ് അവർ ജീവിക്കുന്നതെന്നും പ്രവീൺ ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, എം.ധനീഷ് ലാൽ, ഒ.ശരണ്യ, സത്യൻ കടിയങ്ങാട്, ബവിത്ത് മലോൽ, രാജേഷ് കീഴരിയൂർ, വി.ടി.നിഹാൽ, വൈശാഖ് കണ്ണോറ എന്നിവർ പ്രസംഗിച്ചു.
കലക്ടറേറ്റിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതോടെ സമരക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റി റോഡിൽ നിരത്തി ഗതാഗതം സ്തംഭിപ്പിച്ചു. തുടർന്നു റോഡ് ഉപരോധിച്ചു. നടക്കാവ് എസ്ഐ ബി.എസ്. കൈലാസ്നാഥിന്റെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റിനെയും ജില്ലാ നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കി.
∙ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. സരോവരം റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു പ്രവർത്തകർ ധർണ നടത്തി.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.റനീഷ്, ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, ലിബിൻ ബാലുശ്ശേരി, അമൃതബിന്ധു, അതുൽ കൊയിലാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു റോഡ് ഉപരോധിച്ച 13 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.