അപകടച്ചുഴിയായി പൂനൂർ പുഴ; വിദ്യാർഥി മുങ്ങി മരിച്ചെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ നാട്
Mail This Article
പൂനൂർ ∙ വിദ്യാർഥി പൊടുന്നനെ പുഴയിൽ മുങ്ങി മരിച്ചെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ നാട്. പൂനൂർ ഏഴുവളപ്പിൽ വെങ്ങളത്ത് അബ്ദുൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദാണ് (11) പൂനൂർ പുഴയുടെ തട്ടഞ്ചേരി കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ടത്. വീട്ടുകാർ ഡോക്ടറുടെ അടുത്ത് പോയ സമയത്താണ് റയാനും സുഹൃത്തും സൈക്കിളിൽ കടവിലെത്തിയത്. റയാൻ പുഴയിൽ ഇറങ്ങി അൽപം മുന്നോട്ടു പോയപ്പോൾ തന്നെ ഒഴുക്കിൽപെട്ടു. പാറക്കല്ലുകൾ ഉള്ള പുഴയിൽ പകുതിയോളം ഭാഗത്താണ് ഒഴുക്കുള്ളത്. പകുതിയോളം ഭാഗത്ത് കാര്യമായ ഒഴുക്കില്ല.
ഈ ഭാഗത്താണ് ആളുകൾ കുളിക്കുകയും അലക്കുകയും ചെയ്യുന്നത്. പുഴ പതഞ്ഞ് ഒഴുകുന്ന ഭാഗത്ത് ശക്തമായ ഒഴുക്കാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പുഴയിൽ അലക്കിക്കൊണ്ടിരുന്ന സ്ത്രീകളാണ് വിദ്യാർഥി ഒഴുക്കിൽപെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. തിരച്ചിലിൽ കടവിൽ നിന്ന് കുറച്ചകലെ നിന്ന് റയാനെ കണ്ടെത്തി. ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂനൂർ പുഴയിൽ അപകട ഭീഷണിയുള്ള കടവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കുട്ടികൾ പുഴയിൽ ഇറങ്ങുന്നതിനെതിരെ ബോധവൽക്കരണം ശക്തമാക്കണമെന്നും ജനം ആവശ്യപ്പെട്ടു.