ADVERTISEMENT

കോഴിക്കോട് ∙ 'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളജുകളിൽ 'പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്റെ ‘ബാലറ്റ് ഓൺ വീൽസ്‘ വാഹനം ജില്ലയിൽ പ്രയാണമാരംഭിച്ചു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് കോളജിൽനിന്ന് ആരംഭിച്ച യാത്ര കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറും എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഫാനും ചേർന്ന് ദീപശിഖ കൈമാറി. ജില്ലയിലെ 4 താലൂക്കുകളിലായി 13 നിയമസഭാ മണ്ഡലങ്ങളിലും മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലും വാഹനം ദീപശിഖയേന്തി സഞ്ചരിക്കും.

കോളജിൽ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ വിദ്യാർഥികളുടെ 10 അഭിരുചിയുമായി ബന്ധപ്പെട്ട വിഷയമാണ് ബാലറ്റിലെ സ്ഥാനാർഥികൾ. കലാ സാംസ്കാരികം, കായികം, ഭക്ഷണം, യാത്ര, ലഹരി പദാർഥങ്ങൾ, വായന, സാമൂഹിക സേവനം, സിനിമ, സൗഹൃദം എന്നിവ കൂടാതെ നോട്ടയും. ഈ വിഷയങ്ങൾ കേന്ദ്രീകരിച്ച് കോളജുകളിൽ ഒരാഴ്ചയായി വിദ്യാർഥികൾ പോസ്റ്റർ പ്രചാരണവും എഴുത്തും വോട്ട് ഉറപ്പിക്കലും നടത്തിയിരുന്നു. പോളിങ് ജില്ലാതല ഉദ്ഘാടനം ഹോളിക്രോസ് കോളജിൽ കലക്ടർ എൻ.തേജ് രോഹിത് റെഡ്ഡി വോട്ടു ചെയ്ത് ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് യൂണിറ്റിന്റെയും ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെയും സഹകരണത്തോടെ നടത്തിയ വോട്ടെടുപ്പ് കുട്ടികളുടെ പങ്കാളിത്തത്തോടെ വൻ വിജയമായി. ഉദ്ഘാടന വേദിയിൽ 400 കുട്ടികൾ ബാലറ്റ് പേപ്പർ ഉപയോഗിച്ചു വോട്ട് ചെയ്തു. 

ചടങ്ങിൽ കോളജ് മാനേജർ സിസ്റ്റർ ലിൻസി ചെറിയാൻ, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, റിട്ടേണിങ് ഓഫിസർ ഡോ.മാർട്ടിൻ ബെർണാർഡ്, എൻഎസ് എസ് ഓഫിസർ കെ.നവനീത്, എഡിഎസ്ഒ കോ – ഓർഡിനേറ്റർ ഡോ. വിനീത് തുടങ്ങിയവർ പങ്കെടുത്തു.സെന്റ് സേവ്യേഴ്സ് കോളജിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു, വിദ്യാർഥി പ്രതിനിധി എം.അനന്തരൂപ്, ഫാ. ജോൺസൺ കൊച്ചുപറമ്പിൽ, സിസ്റ്റർ ആലീസ്, വി.കെ.സി.റസാക് എന്നിവർ പ്രസംഗിച്ചു. സെന്റ് സേവ്യേഴ്സ് കോളജ് വിദ്യാർഥികൾ, കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർ സകിറ്റ്, ഫ്ലാഷ് മോബ് തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

എക്സിബിഷനും വിഡിയോ പ്രദർശനവും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രയാണത്തിനു സ്വീകരണം നൽകുകയും ലഹരി അവബോധ സെഷനുകൾ സംഘടിപ്പിക്കുകയും ചെയ്യും. വാഹനത്തിനുള്ളിൽ മിനി എക്സിബിഷനും വിഡിയോ പ്രദർശനവുമുണ്ടാകും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ്‌ വാഹനം സജ്ജീകരിച്ചത്. തിരഞ്ഞെടുത്ത കവലകളിൽ ഇന്ററാക്ടീവ് ഗെയിംസ്, സന്ദേശ രേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ചർച്ചകൾ, ക്വിസ് സെഷനുകൾ തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ട്രൈബൽ കോളനികളും തീരദേശ മേഖലകളും കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com