കല്ലാച്ചിയിൽ കെട്ടിടങ്ങൾ പലതും തകർന്നു വീഴാൻ പരുവത്തിൽ
Mail This Article
കല്ലാച്ചി∙ സംസ്ഥാന പാതയോരത്തു ജീർണാവസ്ഥയിൽ കിടക്കുന്ന കെട്ടിടങ്ങൾ പലതും തകരാൻ പരുവത്തിലായി. മഴയ്ക്കിടയിൽ ഇവ ഏതു നിമിഷവും നിലംപൊത്തുമെന്ന ആശങ്കയിലാണ് ജനം. ഇരു നില കെട്ടിടങ്ങളിൽ പലതും താഴ് ഭാഗത്തു മാത്രമാണ് കടകൾ പ്രവർത്തിക്കുന്നത്. ചിലതിൽ താഴ്ഭാഗത്തും അടഞ്ഞു കിടക്കുന്നു. കല്ലാച്ചിയിലെ ആദ്യ ഫോട്ടോ സ്റ്റുഡിയോകളിലൊന്നായ സ്റ്റാർ സ്റ്റുഡിയോയുടെ ഓടുകൾ ഇളകി കഴുക്കോലുകൾ തകർന്നു കിടക്കുകയാണ്. ചോർച്ച തടയാൻ ടാർ പോളിൻ കൊണ്ടു മൂടിയിരിക്കുകയാണ്. ഇതിനു സമീപത്തെ കെട്ടിടങ്ങളുടെ സ്ഥിതിയും ഭിന്നമല്ല.
പഞ്ചായത്ത് ഓഫിസ് റോഡിനോടു ചേർന്നുള്ള സിഐടിയു ഓഫിസ് കെട്ടിടത്തിനു മുകളിൽ നിന്ന് ഓടുകൾ താഴേക്കു പതിക്കാൻ തുടങ്ങിയിട്ടേറെയായി. മുൻപു പാരലൽ കോളജ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും റോഡിലേക്ക് അടർന്നു വീഴുകയാണ്.മുൻപ് സ്റ്റേറ്റ് ബാങ്ക് ഇവിടെയായിരുന്നു പ്രവർത്തിച്ചത്. ഇപ്പോൾ സൈക്കിൾ ഷോപ്പുകാരുടെ ഗോഡൗണാണിത്. പഴയ മാർക്കറ്റ് റോഡിലും നിരവധി കെട്ടിടങ്ങൾ തകരാൻ പരുവത്തിലായിട്ടേറെയായി. മത്സ്യ മാർക്കറ്റിനു സമീപത്തും ഇത്തരം കെട്ടിടങ്ങളുണ്ട്. എയർപോർട്ട് റോഡ് ഇതു വഴിയാണ് നിർമിക്കുന്നത് എന്നതിനാൽ ഈ കെട്ടിടങ്ങൾ പൊളിക്കുമെന്നായിരുന്നു ധാരണ.
എയർപോർട്ട് റോഡിനു വേണ്ടി പയന്തോങ്ങിൽ നിന്ന് ആവോലം വരെ ബൈപാസ് നിർമിക്കാനാണ് തീരുമാനം. ഇതോടെ, ടൗണിലെ പഴയ കെട്ടിടങ്ങൾ എയർപോർട്ട് റോഡിനായി പൊളിക്കില്ല. ഇപ്പോൾ സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 3.25 കോടി രൂപയുടെ ടൗൺ വികസന പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരു ഭാഗങ്ങളിൽ നിന്നും റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമെടുപ്പ് മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സ്ഥലമെടുപ്പിനിടയിൽ പല കെട്ടിടങ്ങളുടെയും സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കും എന്ന് നിശ്ചയമില്ല.