മന്ത്രിയെ കിട്ടാനുണ്ടോ... ഒന്നുദ്ഘാടനം ചെയ്യാൻ? കാത്തിരിക്കുന്നത് ഒരു വർഷം മുൻപ് പണി പൂർത്തിയായ കെട്ടിടം
Mail This Article
അത്തോളി∙ മൃഗാശുപത്രിക്കും കൃഷിഭവനും വേണ്ടി നിർമിച്ച ഇരുനില കെട്ടിടം മന്ത്രിയെ കിട്ടാത്തതിനാൽ ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നു. ഒരു വർഷമായി പണി പൂർത്തിയായ കെട്ടിടമാണ് മന്ത്രിയെ കാത്തിരിക്കുന്നത്. കൃഷിമന്ത്രി തന്നെ വരണമെന്ന വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ നിർബന്ധമാണ് ഉദ്ഘാടനം വൈകാൻ കാരണം.
എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ കൊണ്ടാണ് ഇരുനില കെട്ടിടം പണിതത്. തുടർന്ന് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വൈദ്യുതീകരണവും ജലവിതരണ സംവിധാനവും ചെയ്തു. കുടിവെള്ളത്തിന് കിണറില്ലാത്തതിനാൽ തൊട്ടടുത്തുള്ള പഞ്ചായത്ത് കിണറ്റിൽ നിന്ന് വെള്ളമടിക്കാനുള്ള പമ്പിന് ടെൻഡറായിട്ടുണ്ട്.
പുതിയ കെട്ടിടത്തിലേക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നനുവദിച്ച 24.5 ലക്ഷം ഉപയോഗിച്ച് 296 മീറ്റർ കോൺക്രീറ്റ് റോഡും പൂർത്തിയാക്കിയിട്ടുണ്ട്. കൊല്ലോത്ത് കൃഷ്ണൻ സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം പണിതത്. അത്തോളി ജിഎൽപി സ്കൂളിനു മുൻപിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയാണ് കെട്ടിടം മാറാത്തതിനാൽ ഏറെ പ്രയാസപ്പെടുന്നത്. ഈ വാടകക്കെട്ടിടം ചോർന്നൊലിക്കുകയാണ്. കെട്ടിടത്തിൽ കുടിവെള്ളമോ ശുചിമുറിയോ ഇല്ല. രണ്ടിനും ജീവനക്കാർ തൊട്ടടുത്ത ജിഎൽപി സ്കൂളിനെയാണ് ആശ്രയിച്ചു വരുന്നത്. മരുന്നു സൂക്ഷിക്കുന്ന മുറിയും ചോർന്നൊലിക്കുകയാണ്.