മഞ്ഞപ്പിത്ത ബാധ: സൂപ്പർ ക്ലോറിനേഷൻ നടത്താൻ ആരോഗ്യവകുപ്പ്
Mail This Article
പന്തീരാങ്കാവ് ∙ പെരുമണ്ണ പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്ത് സൂപ്പർ ക്ലോറിനേഷൻ നടത്താൻ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം നിർദേശിച്ചു. തെക്കേപ്പാടം മോട്ടക്കുന്ന് ഭാഗത്ത് ഈ മാസം ആദ്യം മുതലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. കുട്ടികൾ ഉൾപ്പെടെ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. 25 പേർക്ക് രോഗബാധയുടെ ലക്ഷണമുണ്ട്.
2 പൊതു കിണറുകളിലെ വെള്ളമാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്. ഇതിൽ ഒരു കിണർ താഴ്ചയിലാണ്. രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും കൈകൾ സോപ്പിട്ട് കഴുകുന്നതുൾപ്പെടെ വ്യക്തി ശുചിത്വം പാലിക്കാനും നിർദേശിച്ചു. കിണറിലെ വെള്ളം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇതു മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം ലാബിൽ പരിശോധന നടത്തും.
കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോഷ്യേറ്റ് പ്രഫസർമാരായ ഡോ. വി.ബിന്ദു, ഡോ. ആർ.എസ്.രജസി, ഡോക്ടർമാരായ ഡി.അമൃത, ബിൻഷിന ബഷീർ, ഡോ. എസ്.ഷാനി (മൈക്രോബയോളജി വിഭാഗം), എച്ച്ഐ സി.എം.അജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിസന്റ് സി.ഉഷ, ബ്ലോക്ക് മെംബർ ശ്യാമള, സ്ഥിരം സമിതി അധ്യക്ഷ എം.എ.പ്രതീഷ്, പഞ്ചായത്ത് അംഗങ്ങളായ വി.പി.കബീർ, സി.പി.ആമിനാബി, എച്ച്.എസ്.അബ്ദുൽ ഹമീദ്, ജെഎച്ച്ഐ ഇ.കെ.സജിനി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സർവയലൻസ് ഓഫിസർ ഡോ. സരള നായരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. കിണറിലെ വെള്ളം പരിശോധനയ്ക്കായി റീജനൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ട്.