ADVERTISEMENT

കോഴിക്കോട്∙ പാസ്‍വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷ–പ്രതിപക്ഷ കൗൺസിലർമാരുടെ ഏറ്റുമുട്ടൽ. സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന യുഡിഎഫ് കൗൺസിലർമാരുടെ അവിശ്വാസ പ്രമേയം മേയർ ബീന ഫിലിപ് തള്ളിയതോടെയാണ് പ്രതിഷേധം കനത്തത്.അജൻഡ കീറിയെറിഞ്ഞ കൗൺസിലർമാർ മേയറുടെ ഡയസിലെ മൈക്ക് തകർത്തു. മേയർക്കെതിരെ കയ്യാങ്കളിയുണ്ടാകുമെന്ന ഘട്ടമെത്തിയപ്പോൾ സുരക്ഷാ ജീവനക്കാരന്റെയും എൽഡിഎഫ് വനിത കൗൺസിലർമാരുടെയും സഹായത്തോടെ മേയറെ കൗൺസിൽ ഹാളിനു പുറത്തേക്കു മാറ്റുകയായിരുന്നു. 

ഇതിനിടെ പ്രതിപക്ഷ വനിത കൗൺസിലറെ എൽഡിഎഫിന്റെ പുരുഷ കൗൺസിലർ കയ്യേറ്റം ചെയ്തതായി ആരോപണമുയർന്നു. കനത്ത ബഹളത്തിനൊടുവിൽ കൗൺസിൽ യോഗം റദ്ദാക്കി.  ഇതോടെ യുഡിഎഫ്, ബിജെപി കൗൺസിലർമാർ പ്രതിഷേധവുമായി മേയറുടെ ചേംബറിലെത്തി. അരമണിക്കൂറോളം ഇവർ മേയറുടെ ചേംബറിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാരും മുദ്രാവാക്യവുമായി രംഗത്തെത്തിയതോടെ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു.  

ആവിക്കൽതോട് നിവാസികളെ മേയർ അധിക്ഷേപിച്ചെന്ന് ആരോപിച്ചും പാസ്‌വേഡ് ചോർച്ച സംഭവത്തിലും പ്രതിഷേധിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ.
ആവിക്കൽതോട് നിവാസികളെ മേയർ അധിക്ഷേപിച്ചെന്ന് ആരോപിച്ചും പാസ്‌വേഡ് ചോർച്ച സംഭവത്തിലും പ്രതിഷേധിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ.

പ്രതിഷേധത്തിനിടെ ബിജെപിയുടെ 70ാം വാർഡ് ഈസ്റ്റ് ഹിൽ കൗൺസിലർ എൻ.ശിവപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  മേയറുടെ ചേംബറിലേക്കുള്ള രണ്ടു കവാടങ്ങളും പ്രതിഷേധക്കാർ ഉപരോധിച്ചതോടെ പൊലീസ് കാവലിൽ മേയറെ കോർപറേഷൻ ഓഫിസിനു പുറത്തെത്തിക്കുകയായിരുന്നു. പിടിവലിക്കിടെയുണ്ടായ പരുക്ക് ഗൗരവമുള്ളതല്ലെന്ന് ആദ്യം വ്യക്തമാക്കിയ മേയർ പിന്നീട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷൻ കവാടത്തിൽ പ്രതിഷേധ ധർണയും നടത്തി. സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കുമെന്നു യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ ചേംബറിനു പുറത്തു ബിജെപി അംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചു.  

കൗൺസിലർ എൻ.ശിവപ്രസാദിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ടൗൺ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10നു കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും. മേയർക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്നു വൈകിട്ട് 5നു മുതലുക്കുളം കേന്ദ്രീകരിച്ച് എൽഡിഎഫ് പ്രതിഷേധ പ്രകടനവും പുതിയ ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗവും സംഘടിപ്പിക്കും. 

രാമനാട്ടുകര നഗരസഭ സെക്രട്ടറിയിൽ നിന്നു മൊഴിയെടുത്തു

രാമനാട്ടുകര ∙ നഗരസഭയിൽ സഞ്ചയ സോഫ്റ്റ്‌വെയർ ദുരുപയോഗം ചെയ്തു അനധികൃത കെട്ടിടത്തിന് നമ്പർ നൽകിയ സംഭവത്തിൽ സെക്രട്ടറിയിൽ നിന്നു പൊലീസ് മൊഴിയെടുത്തു. കേസന്വേഷിക്കുന്ന ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രനാണു പരാതി നൽകിയ നഗരസഭ സെക്രട്ടറിയിൽ നിന്നു വിശദമായ മൊഴി രേഖപ്പെടുത്തിയത്. ഏതെല്ലാം സെക്‌ഷനുകൾ കേന്ദ്രീകരിച്ചാണ് കൃത്രിമം നടന്നതെന്നു കണ്ടെത്താൻ ബന്ധപ്പെട്ട ക്ലാർക്കുമാരെ ചോദ്യം ചെയ്യും. ഫയലുകൾ പരിശോധിച്ചു ആവശ്യമെങ്കിൽ സൈബർ സെല്ലിന്റെ സഹായം തേടാനുമാണ് പൊലീസ് നീക്കം. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ പെർമിറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കാത്ത കെട്ടിടത്തിനു സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും ലോഗിൻ ഐഡി, പാസ്‌വേഡ്, ഡിജിറ്റൽ സിഗ്നേച്ചർ എന്നിവ ഉപയോഗിച്ചു നമ്പർ നൽകിയതായി കണ്ടെത്തിയതോടെയാണ് സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.

രാമനാട്ടുകര: കുറ്റക്കാരെ രക്ഷിക്കാൻ ശ്രമമെന്ന് എം.കെ.ഗീത

രാമനാട്ടുകര ∙ നഗരസഭയിൽ അനധികൃത കെട്ടിടത്തിനു നമ്പർ നൽകിയ സംഭവത്തിൽ കുറ്റക്കാരെ രക്ഷിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് എം.കെ.ഗീത ആരോപിച്ചു. നഗരസഭയിലെ അഴിമതി പുറത്തു കൊണ്ടുവരാൻ തയാറായ സെക്രട്ടറിയുടെ മേൽ നടപടിയെടുക്കാനാണു യുഡിഎഫ് നീക്കം നടത്തുന്നത്. ഇതിനു കൗൺസിൽ തീരുമാനത്തിനു വിരുദ്ധമായ പ്രസ്താവനയാണ് നഗരസഭാധ്യക്ഷ നടത്തിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. 

ഈ തീരുമാനമാണ് പിന്നീട് സെക്രട്ടറിയെ മാറ്റി നിർത്തി അന്വേഷണം നടത്തണം എന്നാക്കി പ്രസ്താവന ഇറക്കിയത്. ഇതു പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള ഭരണപക്ഷത്തിന്റെ ഗൂഢ തന്ത്രമാണ്. യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നതു മുതൽ ഓഫിസിനുള്ളിൽ വ്യാപകമായി അനധികൃത ഇടപെടൽ നടത്തുന്നുണ്ട്. ഇതിനെതിരെ എൽഡിഎഫ് കൗൺസിലർമാർ കൗൺസിലിന്റെ അകത്തും പുറത്തും പ്രതിഷേധിച്ചിരുന്നു. 

നഗരസഭയിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതിന്റെ തെളിവാണ് സെക്രട്ടറി പൊലീസിൽ നൽകിയ പരാതി വ്യക്തമാക്കുന്നത്.  ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചും അസസ്മെന്റ് റജിസ്റ്ററിൽ മാറ്റം വരുത്തിയും ക്രമവിരുദ്ധമായി വീടുകൾക്കു നമ്പറും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നൽകിയവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും കൗൺസിലർ എം.കെ.ഗീത ആവശ്യപ്പെട്ടു.

പാസ്‌വേഡ് ചോർത്തൽ:പ്രതിഷേധിച്ചവർ അറസ്റ്റിൽ

കോഴിക്കോട് ∙ പാസ്‌വേഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോർപറേഷൻ ഓഫിസിനു ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയത്. ഇതിനിടെ മേയറുടെ ചേംബറിൽ എത്തി യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. വിവരം അറിഞ്ഞ് ടൗൺ പൊലീസ് എത്തുകയായിരുന്നു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണർ, സജീർ കൊമ്മേരി, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ശരീഫ് വെള്ളയിൽ, നിസാർ തോപ്പയിൽ, ശിഹാബ് അരക്കിണർ, മനു ഇർഷാദ്, മനാഫ് കല്ലായി, കോയാമോൻ പുതിയപാലം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോർപറേഷൻ: പ്രതിഷേധവുമായി പാർട്ടികൾ 

കോഴിക്കോട്∙ പാസ്‍വേർഡ് ചോർച്ചയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൗൺസിലർ ധർണ നടത്തി. കോൺഗ്രസ് കൗൺസിലർ കെ.സി.ശോഭിത ഉദ്ഘാടനം ചെയ്തു. ലീഗ് കൗൺസിലർ കെ.മൊയ്തീൻ കോയ, കോൺഗ്രസ് കൗൺസിലർ എസ്.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.  മേയർ ബീന ഫിലിപ്പിനെതിരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രതിഷേധ ധർണ നടത്തി. സിപിഎം നേതാവ് എ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ.ദാമോദരൻ, പി.കെ.നാസർ, സി.പി.മുസാഫർ അഹമ്മദ്, തുഷാര, കെ.ദിവാകരൻ എന്നിവർ പ്രസംഗിച്ചു. 

വനിതാ കൗൺസിലർമാർ ഉൾപ്പെടെ ബിജെപി കൗൺസിലർമാരെ കയ്യേറ്റം ചെയ്യുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ ഇന്നു രാവിലെ 10നു കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. ഇന്നു കോർപറേഷൻ പരിധിയിൽ പ്രതിഷേധ ദിനമായി ആചരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com