പ്ലാസ്റ്റിക് നിരോധനം: കോഴിക്കോട്ട് നാളെ മുതൽ കർശന നടപടി
Mail This Article
കോഴിക്കോട്∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും തെർമോകോൾ ഉൽപന്നങ്ങൾക്കും നാളെ രാജ്യവ്യാപകമായി നിരോധനം നിലവിൽ വരുന്ന സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്തു കർശന നടപടികളുമായി കോർപറേഷൻ ആരോഗ്യ വിഭാഗം. പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ്, ഗ്ലാസ് എന്നിവ വിൽക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും കർശനമായി നിരോധിക്കാനുള്ള നടപടികളാണ് ആരോഗ്യ വിഭാഗം ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രത്യേക സ്ക്വാഡ് രംഗത്തുണ്ട്. ഇവർ തുടക്കത്തിൽ കച്ചവടക്കാർക്ക് വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. ജൂൺ 30 വരെ മാത്രമേ ഇവ വിൽക്കാനാകൂവെന്നും അതിനനുസരിച്ചുള്ള സ്റ്റോക്ക് മാത്രമേ എടുക്കാവൂ എന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്.
കോർപറേഷന്റെ ‘അഴക്’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കച്ചവടക്കാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചപ്പോഴും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. നാളെ മുതൽ കടകളിലും ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഓരോ ഹെൽത്ത് സർക്കിളിനു കീഴിലും ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും നടക്കുന്നുണ്ടെന്ന് സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ പറഞ്ഞു.നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യാപാര കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നാണു കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകൾ കഴിഞ്ഞ വർഷം സെപ്റ്റംബർ 30 നു കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. 120 മൈക്രോണിനു താഴെയുള്ള ക്യാരിബാഗുകൾ ഡിസംബർ 31 നും നിരോധിച്ചു. ഇതിന്റെ തുടർച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിരോധിക്കുന്നത്.