കൊച്ചി കപ്പൽശാലയിൽ നിന്നു വിരമിച്ച നളിനാക്ഷനെ 38 മണിക്കൂർ ‘ഓടിച്ചു’ സുഹൃത്തുക്കൾ വീട്ടിലെത്തിച്ചു!
Mail This Article
ഫറോക്ക് ∙ കൊച്ചി കപ്പൽ ശാലയിൽ നിന്നു വിരമിച്ച നളിനാക്ഷനെ തുടർച്ചയായ 38 മണിക്കൂർ ‘ഓടിച്ചു’ സുഹൃത്തുക്കൾ വീട്ടിലെത്തിച്ചു. 166 കിലോമീറ്റർ ഓടി ഫാറൂഖ് കോളജ് തിരിച്ചിലങ്ങാടി ‘കടപ്പറമ്പിൽ’ വീട്ടിലെത്തിയ നളിനാക്ഷനെയും സംഘത്തെയും ബന്ധുക്കളും നാട്ടുകാരും ചേർന്നു സ്വീകരിച്ചു. കപ്പൽശാലയിൽ ഷിപ്പ് ബിൽഡിങ് വിഭാഗം അസി.എൻജിനീയറായിരുന്ന പി.നളിനാക്ഷൻ ജൂൺ 30നാണു വിരമിച്ചത്.
38 വർഷമായി കൊച്ചിയിൽ താമസിക്കുന്ന നളിനാക്ഷനും ഭാര്യ കെ.അജയയും പനമ്പിള്ളി നഗർ റണ്ണേഴ്സ് എന്ന കൂട്ടായ്മയിലെ ഓട്ടക്കാരായിരുന്നു. നാട്ടിലേക്കു മടങ്ങുകയാണെന്നു സുഹൃത്തുക്കളെ അറിയിച്ചപ്പോഴാണ് ‘ഓടിപ്പോകാം’ എന്ന ആശയമുയർന്നത്. ഓട്ടത്തിൽ റണ്ണേഴ്സിലെ 20 സുഹൃത്തുക്കൾ ഒപ്പം കൂടി. 2നു പുലർച്ചെ രണ്ടിനു പനമ്പിള്ളി നഗറിൽ നിന്നു തുടങ്ങിയ കൂട്ടയോട്ടത്തിൽ ഭക്ഷണം കഴിക്കാൻ മാത്രമായിരുന്നു ഇടവേള. ഇന്നലെ വൈകിട്ട് 4.30ന് ആണ് വീട്ടിലെത്തിയത്.
വിവിധ കേന്ദ്രങ്ങളിൽ ക്ലബ്ബുകളും കായിക സംഘടനകളും സ്വീകരണം നൽകി. എവിടി ഉദ്യോഗസ്ഥൻ ബൈജു ലോറൻസ് ആയിരുന്നു കൂട്ടയോട്ടത്തിന്റെ ക്യാപ്റ്റൻ. പരപ്പനങ്ങാടി മുതൽ നളിനാക്ഷന്റെ ഭാര്യ അജയയും ഓട്ടത്തിൽ ഒപ്പം കൂടി. കൊച്ചിയിൽ ദിവസവും പുലർച്ചെ ശരാശരി 10 കിലോമീറ്റർ ദൂരം ഓടുന്ന നളിനാക്ഷൻ നാട്ടിലും ഓട്ടം തുടരാനാണ് തീരുമാനം. കെ.എൻ.അമിത്, കെ.എൻ.രജത് എന്നിവർ മക്കളാണ്.