ഭക്ഷണശാലയിൽ മാലിന്യം തള്ളി, സ്റ്റാഫ് മുറിയിൽ മണൽ വാരിയിട്ടു; സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
Mail This Article
വളയം∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജനലിനുള്ളിൽ കൂടി വടി ഉപയോഗിച്ച് കംപ്യൂട്ടർ മറിച്ചിടുകയും ഭക്ഷണശാലയിൽ മാലിന്യം തള്ളുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു. സ്റ്റാഫ് മുറിയിൽ മണൽ വാരിയിട്ടു. ഹെഡ്മാസ്റ്ററുടെ കസേരയിൽ ദ്രാവകം കുടഞ്ഞതായും കണ്ടെത്തി. കിണർ മലിനമാക്കിയെന്ന സംശയത്തെ തുടർന്ന് ഈ കിണറിലെ വെള്ളം ഉപയോഗിക്കുന്നത് വിലക്കി. വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും ദൃശ്യങ്ങളില്ലാത്തത് പൊലീസിനെ വലച്ചു.
സ്കൂളിനു പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകൾ പരിശോധിച്ചെങ്കിലും അവയിലും ദൃശ്യങ്ങളൊന്നും വ്യക്തമല്ല. ഹയർ സെക്കൻഡറി വിഭാഗത്തിലെ നിരീക്ഷണ ക്യാമറകൾ വയർ ഊരിയ നിലയിലായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലേത് തകരാറായി കിടക്കുകയാണ്. സ്കൂളിന് ഒരു കോടി രൂപയുടെ ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കാൻ യുഎൽസിസിഎസിന് കരാർ നൽകിയതാണ്.പണി തുടങ്ങിയിട്ടില്ല. ഇപ്പോൾ കല്ലാച്ചി റോഡ് ഭാഗത്ത് മൈതാനത്തേക്ക് ആർക്കും കയറാം എന്ന സ്ഥിതിയാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.വിനോദൻ, പിടിഎ പ്രസിഡന്റ് എം.ദിവാകരൻ തുടങ്ങിയവർ സ്കൂളിലെത്തി. സ്കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.