ADVERTISEMENT

കൂരാച്ചുണ്ട്∙ കക്കയം ഗവ. എൽപി സ്കൂളിനു പാറപ്രദേശത്തു ഭൂമി വാങ്ങിയതിലും കെട്ടിടം നിർമിച്ചതിലും ക്രമക്കേടു നടന്നതായി സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട്. പഞ്ചായത്തിനു 16 ലക്ഷം രൂപ നഷ്ടം സംഭവിച്ച സാഹചര്യത്തിൽ പ്രധാനാധ്യാപകനിൽ നിന്നും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളിൽ നിന്നും തുക ഈടാക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പഞ്ചായത്തിൽ നാലാം വാർഡിലുൾപ്പെട്ട സ്കൂളിനു സ്വന്തം കെട്ടിടം നിർമിക്കാൻ 2013ലാണ് റോഡ് സൗകര്യമില്ലാത്ത സ്ഥലത്ത് സെന്റിന് 30250 രൂപ നിരക്കിൽ 50 സെന്റ് വാങ്ങിയത്.

2015ൽ എസ്എസ്എ ഫണ്ടിൽ നിന്നു 14.4 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടവും നിർമിച്ചു. പക്ഷേ, വൈദ്യുതിയും വെള്ളവുമില്ലാത്ത കെട്ടിടം ഉപയോഗിക്കാത്തതിനാൽ നശിക്കുകയാണ്. ചെങ്കുത്തായ കുന്നിന്റെ മുകളിലാണു സ്ഥലമെന്നും, കെട്ടിടത്തിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള മേഖല നിറയെ പാറക്കെട്ടുകളാണെന്നും സ്പെഷൽ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. അപകട സാധ്യതയുള്ള ഘടനയാണെന്നും റിപ്പോർട്ട് വിലയിരുത്തിയിട്ടുണ്ട്.

പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായിരുന്ന പ്രധാനാധ്യാപകന്റെ വീഴ്ചകളും സ്വാർഥ താൽപര്യങ്ങളും പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനു തടസ്സമായെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂളിന്റെ സ്ഥലം അതിർത്തി രേഖപ്പെടുത്തി സംരക്ഷിച്ചിട്ടില്ല. കെട്ടിടം ചോർന്നൊലിക്കുന്ന നിലയിലാണ്. ഭൂമിയും കെട്ടിടവും ഉപയോഗപ്രദമാക്കാത്തതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ കെട്ടിടം പ്രവർത്തനക്ഷമമാക്കാതെ, പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടാത്ത പഴയ സ്കൂൾ കെട്ടിടത്തിന്റെ പ്രവൃത്തിക്ക് 9,85613 രൂപ ചെലവഴിച്ചിട്ടുണ്ട്. പഞ്ചായത്തിന് 16 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ തുകയുടെ 50 ശതമാനം നിർവഹണ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണം. 13 പേരടങ്ങുന്ന ഭരണസമിതി അംഗങ്ങളിൽ നിന്ന് 66666 രൂപ വീതം ഈടാക്കാനും ‍ഓഡിറ്റ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com