രാമനാട്ടുകരയിലെ പുതിയ മേൽപാലം നിർമാണം; ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നു
Mail This Article
രാമനാട്ടുകര ∙ ബൈപാസ് ജംക്‌ഷനിൽ മേൽപാലം തൂണിന്റെ പൈലിങ് ജോലിക്കായി ഭൂമിക്കടിയിലെ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നു. വൈദ്യരങ്ങാടി പമ്പിങ് സ്റ്റേഷനിൽ നിന്നു ഫാറൂഖ് കോളജ് സംഭരണിയിലേക്കു വെള്ളം എത്തിക്കുന്ന 250 എംഎം വ്യാസമുള്ള പമ്പിങ് മെയിനും ഇത്തിളാംകുന്ന് സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന 350 എംഎം പൈപ്പുമാണ് റോഡിന്റെ അരികിലേക്കു മാറ്റുന്നത്.നഗരസഭാ മേഖലയിൽ 4 ദിവസം പൂർണതോതിൽ ജലവിതരണം നിർത്തിവച്ചാണു പ്രവൃത്തി.
15 മീറ്റർ ദൂരത്തിൽ റോഡിൽ കുഴിയെടുത്തു പൈപ്പ് പുറത്തെടുക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. നിലവിൽ കടന്നു പോകുന്ന ഭാഗത്തുനിന്നു 2 മീറ്റർ റോഡ് അരികിലേക്കാണ് പൈപ്പുകൾ മാറ്റുന്നത്.ആറുവരിപ്പാതയ്ക്കായി ബൈപാസ് ജംക്‌ഷനിൽ നിർമിക്കുന്ന പുതിയ മേൽപാലത്തിനു 14 തൂണുകളാണ് ഒരുക്കുന്നത്. ഇതിൽ 11 എണ്ണത്തിന്റെയും പൈലിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. വീതിയേറിയ ബൈപാസ് ജംക്‌ഷനിലെ തൂണിന്റെ പൈലിങ് ജോലികൾ തുടങ്ങുന്നതിനു മുന്നോടിയായാണ് അടിയിലൂടെ കടന്നു പോകുന്ന വിതരണ പൈപ്പുകൾ സുരക്ഷിതമാക്കുന്നത്.
മേൽപാലം രൂപരേഖ പ്രകാരം നഗരസഭ മേഖലയിലേക്കു ജലവിതരണം നടത്തുന്ന പ്രധാന പൈപ്പുകൾ കടന്നു പോകുന്ന ഭാഗത്താണ് ജംക്‌ഷനിൽ തൂണിനു പൈലിങ് നടത്തേണ്ടത്. ഇക്കാര്യം ജല അതോറിറ്റി അധികൃതർ അറിയിച്ചതോടെയാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. പമ്പിങ് മെയിനും വിതരണ ലൈനും കടന്നു പോകുന്നതു പരിശോധിക്കാൻ കഴിഞ്ഞ 16നു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിയെടുക്കുന്നതിനിടെ ജംക്‌ഷനിൽ പൈപ്പ് പൊട്ടിയിരുന്നു. അന്നു താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ് തടസ്സപ്പെട്ട ജലവിതരണം പുനഃസ്ഥാപിച്ചത്.