ചിട്ടിക്കു വ്യാജരേഖ: 2 പേർക്കെതിരെ പൊലീസ് കേസെടുത്തു
Mail This Article
താമരശ്ശേരി∙ ചിട്ടിക്ക് ഈട് നൽകുന്നതിനായി കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കലങ്ങോട് യാസർ അറാഫത്ത്, മൊറയൂർ കറുത്തേടത്ത് കെ.നാദിർ എന്നിവർ കട്ടിപ്പാറ വില്ലേജ് ഓഫിസിന്റെ പേരിൽ വ്യാജരേഖകൾ കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ ഹാജരാക്കിയതായി സ്ഥിരീകരിച്ചതോടെ റവന്യു അധികൃതർ പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഈങ്ങാപ്പുഴ ബ്രാഞ്ചിൽ തന്നെ വ്യാജരേഖ ഹാജരാക്കിയ ഒരു സ്ത്രീ ചിട്ടി തുക വാങ്ങിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത് ദുരൂഹത ഉണർത്തുന്നു. കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ ഇരുപതോളം പേർ വ്യാജരേഖ ഹാജരാക്കിയതായാണ് സൂചന.
വിവരങ്ങൾ പുറത്തറിയാതെ പരമാവധി കേസുകൾ ഒത്തുതീർപ്പാക്കുന്നതിനുള്ള നീക്കങ്ങൾ നടന്നു വരുന്നുണ്ട്. കെഎസ്എഫ്ഇ കല്ലായി ബ്രാഞ്ചിൽ ഹാജരാക്കിയ ബാലുശ്ശേരി സ്വദേശിയുടെ വ്യാജരേഖകൾ പിടികൂടിയതോടെയാണ് ജില്ലയിലെ വ്യാജരേഖ തട്ടിപ്പ് പുറത്തായത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാവിലുംപാറ, നരിപ്പറ്റ തിനൂർ വില്ലേജുകളുടെ പേരിൽ ഭൂമിയുടെ വ്യാജ സ്കെച്ചും ലൊക്കോഷൻ സർട്ടിഫിക്കറ്റും കണ്ടെത്തിയതോടെ റവന്യു വകുപ്പ് പഴയ ഫയലുകളുടെ പരിശോധന കർശനമായി വീണ്ടും നടത്തി വരികയാണ്. എന്നാൽ കേസ് റജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.