പരിശോധന സംഘം എത്തുന്ന ദിവസം വയനാട്ടിലേക്ക് 32 ഡോക്ടർമാർ
Mail This Article
കോഴിക്കോട് ∙ വയനാട് ഗവ. മെഡിക്കൽ കോളജിൽ ആരോഗ്യ സർവകലാശാല സംഘം പരിശോധനയ്ക്ക് എത്തിയ ദിവസം അവിടേക്ക് 32 ഡോക്ടർമാരെ സ്ഥലം മാറ്റി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. എംബിബിഎസ് പ്രവേശനത്തിനു അനുമതി നൽകുന്നതിനു മുന്നോടിയായാണ് ആവശ്യത്തിനു അധ്യാപകർ, കെട്ടിടം, ലാബ് സൗകര്യം തുടങ്ങിയവ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ സർവകലാശാല സംഘം എത്തിയത്.
ആരോഗ്യ സർവകലാശാലയുടെ അനുമതി ലഭിച്ചാൽ മാത്രമേ ദേശീയ മെഡിക്കൽ കൗൺസിലിന്റെ അനുമതിക്കു അപേക്ഷിക്കാൻ പറ്റുകയുള്ളു. 2023– 24 വർഷത്തെ എംബിബിഎസ് പ്രവേശനത്തിന് 10നകം നാഷനൽ മെഡിക്കൽ കൗൺസിലിനു അപേക്ഷ നൽകണം. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ 22, കാസർകോട് ഗവ. മെഡിക്കൽ കോളജിലെ 9, മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ 1 എന്നിങ്ങനെ ഡോക്ടർമാരെയാണ് ജോലി ക്രമീകരണ വ്യവസ്ഥയിൽ വയനാട്ടിലേക്ക് മാറ്റി നിയമിച്ച് ഉത്തരവിട്ടത്. ഉത്തരവിൽ പറയുന്ന പല ഡോക്ടർമാരും നിയമനത്തെ കുറിച്ചു അറിഞ്ഞിട്ടില്ല.
ഡോക്ടർമാരെ ഉടനെ വിടുതൽ ചെയ്യണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ പരിശോധന പൂർത്തിയാക്കി ആരോഗ്യ സർവകലാശാല സംഘം വയനാട്ടിൽ നിന്ന് മടങ്ങുന്നതു വരെ ഇവിടേക്ക് നിയമിച്ച 32 ഡോക്ടർമാരിൽ ആരും എത്തിയിരുന്നില്ല. ആരോഗ്യ സർവകലാശാല സംഘം കഴിഞ്ഞ സെപ്റ്റംബറിൽ വയനാട് മെഡിക്കൽ കോളജിൽ പരിശോധന നടത്തിയിരുന്നു. ആവശ്യമായ അധ്യാപകരോ കെട്ടിട സൗകര്യങ്ങളോ ഇവിടെ ഇല്ലെന്നു അന്നു റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ അതിനു ശേഷം കുറച്ചു ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ചെങ്കിലും അവരിൽ പലരെയും ഘട്ടംഘട്ടമായി വിടുതൽ ചെയ്തിരുന്നു.