ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണം പിടികൂടി
Mail This Article
കോഴിക്കോട്∙ ട്രെയിനിൽ കടത്താൻ ശ്രമിച്ച 77.7 ലക്ഷം രൂപ വിലവരുന്ന ഒന്നര കിലോ സ്വർണവുമായി മധുര സ്വദേശികളായ എൻ. ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവർ കസ്റ്റംസിന്റെ പിടിയിൽ. സ്വർണം വിദേശത്തു നിന്ന് കടത്തിക്കൊണ്ടു വന്നതെന്ന നിഗമനത്തിലാണെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ജോയിന്റ് കമ്മിഷണർ മനേഷ് വിജയ് പറഞ്ഞു.
കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ വഴി കടത്തിക്കൊണ്ടു വരുന്ന സ്വർണം കോഴിക്കോട്ടെത്തിച്ച് ഉരുക്കി സ്വർണക്കട്ടികളായി മാറ്റി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതായി കസ്റ്റംസിനു സൂചന ലഭിച്ചിരുന്നു. ഏതാനും ദിവസങ്ങളായി റെയിൽവേ സ്റ്റേഷനും പരിസരവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കണ്ണൂർ–കോയമ്പത്തൂർ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അഞ്ചംഗസംഘം കസ്റ്റംസ് പിടിയിലാവുന്നത്. അസി.കമ്മിഷണർ സിനോയ്.കെ.മാത്യു, സൂപ്രണ്ട് ബഷീർ അഹമ്മദ്, കെ.കെ.പ്രവീൺകുമാർ, എം.പ്രകാശ്, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ എം.സന്തോഷ്കുമാർ എന്നിവരായിരുന്നു കസ്റ്റംസ് സംഘത്തിലുണ്ടായിരുന്നത്.പിടികൂടിയവരെ പരിശോധിച്ചപ്പോൾ അഞ്ചു പേരും ഒരേ തരത്തിലുള്ള തുണി കൊണ്ടുള്ള ബെൽറ്റ് കെട്ടിയതായി കണ്ടെത്തി. ഇതിൽ മഹേന്ദ്രകുമാറിന്റെ ബെൽറ്റിനകത്ത് അരക്കിലോയുടെ സ്വർണക്കട്ടിയാണ് തിരുകിക്കയറ്റിയിരുന്നത്.
ശ്രീധറിന്റെ ബെൽറ്റിനകത്ത് ഒരു കിലോയുടെ സ്വർണക്കട്ടിയും ഉണ്ടായിരുന്നു. സ്വർണക്കട്ടികൾ കോയമ്പത്തൂരിലെത്തിക്കാനുള്ള കാരിയർമാരാണ് പിടിയിലായവർ. കഴിഞ്ഞ നാലു മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 33 കോടി രൂപയോളം വിലവരുന്ന 64 കിലോ സ്വർണമാണ് 80 കേസുകളിലായി പിടികൂടിയത്.