ഇർഷാദിന്റെ മരണം: 3 പേർ കീഴടങ്ങി; കഞ്ചാവ് നൽകാമെന്നു പറഞ്ഞ് വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി
Mail This Article
പേരാമ്പ്ര/കൽപറ്റ ∙ പന്തിരിക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾ കൽപറ്റ സിജെഎം കോടതിയിൽ കീഴടങ്ങി. കൊടുവള്ളി സ്വദേശി ഇർഷാദ് (താക്കോൽ ഇർഷാദ്–37) വയനാട് വൈത്തിരി സ്വദേശി മിസ്ഫർ (48), മേപ്പാടി റിപ്പൺ സ്വദേശി ഷാനവാസ് (32) എന്നിവരാണു കീഴടങ്ങിയത്.
ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ള ഇവർക്കായി പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയിൽ ഹാജരാക്കാൻ കോടതി നിർദേശം നൽകിയതോടെ രാത്രി പേരാമ്പ്ര മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വയനാട് വൈത്തിരിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇർഷാദിനെ തട്ടിക്കൊണ്ടുപോയി ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന് കൈമാറിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് മിസ്ഫറും ഷാനവാസും.
അതേ സമയം പുറക്കാട്ടിരി പാലത്തിനു സമീപത്തു വച്ച് ഇർഷാദിനെ പുഴയിൽ കാണാതായ അവസാന യാത്രയിൽ കൊടുവള്ളി സ്വദേശി താക്കോൽ ഇർഷാദ് ഒപ്പമുണ്ടായിരുന്നുവെന്നാണ് നേരത്തേ പിടിയിലായ മറ്റു പ്രതികളുടെ മൊഴി. ജൂലൈ 4നാണ് വയനാട്ടിലെ ലോഡ്ജിൽ വച്ച് ഇർഷാദിനെ പൊഴുതന ചിറക്കൽ സജീറിന്റെ നേ തൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി സ്വാലിഹിന് കൈമാറുന്നത്. കഞ്ചാവ് നൽകാമെന്നു പറഞ്ഞു പുറത്തു വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിമാൻഡ് റിപ്പോർട്ട്.