സുരക്ഷയില്ലാതെ സബ് ജയിൽ; പ്രതികൾക്ക് കടന്നു കളയാൻ വഴികൾ ഏറെ
Mail This Article
വടകര ∙ സുരക്ഷയില്ലാതെ സബ് ജയിൽ. പ്രതികൾക്ക് കടന്നു കളയാൻ വഴികൾ ഏറെ. ചുറ്റുമതിൽ ഇല്ലാത്ത സംസ്ഥാനത്തെ ചുരുക്കം ചില ജയിലുകളിൽ ഒന്നാണിത്. ഇന്നലെ ശുചിമുറിയുടെ ജനൽ വഴി കടന്നു കളഞ്ഞ ഫഹദിനും ചുറ്റുമതിൽ ഇല്ലാത്തതു കൊണ്ട് എളുപ്പം പുറത്തെത്താനായി. പഴയ ട്രഷറി കെട്ടിടത്തോട് ചേർന്നുള്ള ജയിൽ ബ്രിട്ടിഷുകാരുടെ കാലത്ത് പണിതതാണ്. പിൻ ഭാഗത്ത് ചെറിയ കമ്പിയുള്ള ഗ്രിൽ ആണുള്ളത്.
അശോക് തിയറ്ററിന്റെ മുൻപിലെ ചെറിയ റോഡിനോട് ചേർന്നാണ് കിടക്കുന്നു. തെക്കു ഭാഗം ജയിൽ ഓഫിസ് ചുമരിനോട് ചേർന്ന് ആളുകൾ നടന്നു പോവുന്ന വഴിയാണ്. ജയിലിന്റെ മുൻ ഭാഗത്ത് രണ്ട് സാധാരണ വാതിലുകൾ മാത്രമാണുള്ളത്. സുരക്ഷ ശക്തിപ്പെടുത്തണമെന്ന നിർദേശം ആഭ്യന്തര വകുപ്പിൽ നിന്നുണ്ടെങ്കിലും നടപടിയൊന്നുമില്ല. പുതുപ്പണത്ത് ജലസേചന വകുപ്പിന്റെ കൈവശമുള്ള 78 സെന്റ് ഭൂമി പുതിയ ജയിലിനു നൽകാൻ ധാരണയായതു കൊണ്ടാണ് ഇത് പുതുക്കിപ്പണിയാത്തത്. നടപടികൾ നീണ്ടു പോകുകയാണ്.
കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ ലഹരി മരുന്ന് കേസിലെ പ്രതികളെ സ്ഥിരമായി റിമാൻഡ് ചെയ്യുന്ന ജയിലായതു കൊണ്ട് പരിധിയിൽ കവിഞ്ഞ തടവുകാർ ഇവിടെയുണ്ടാകും. 15 പേരെ പ്രവേശിപ്പിക്കാവുന്ന സ്ഥാനത്ത് പലപ്പോഴും 50 പേരെ പാർപ്പിക്കുന്നു. സൂപ്രണ്ട് ഉൾപ്പെടെ 12 ജീവനക്കാരാണ് ജയിലിലുള്ളത്. ചുറ്റുമതിൽ ഇല്ലാത്തതു കൊണ്ട് പ്രാഥമിക ആവശ്യത്തിനു മാത്രമേ പ്രതികളെ സെല്ലിനു പുറത്തിറക്കാറുള്ളൂ.