ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം പുറത്തെടുത്തു; വീണ്ടും പോസ്റ്റ്മോർട്ടം
Mail This Article
ചാത്തമംഗലം ∙ നിലമ്പൂരിൽ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസി (35)ന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ്, ഫൊറൻസിക് സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
മൃതദേഹം കബറടക്കിയ ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് പരിസരത്ത് പോസ്റ്റ്മോർട്ടം നടത്താൻ സൗകര്യം ഒരുക്കിയിരുന്നെങ്കിലും കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ലിസ ജോണിന്റെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി വൈകിട്ട് 5നു വിട്ടു കൊടുത്ത മൃതദേഹം വീണ്ടും കബറടക്കി.
2020 മാർച്ച് 5നാണു അബുദാബി മുസഫയിലെ താമസസ്ഥലത്ത് ഹാരിസിനെയും മാനേജരായിരുന്ന ചാലക്കുടി സ്വദേശിയായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിൽ അബുദാബി പൊലീസ് എഴുതിത്തള്ളിയ കേസിൽ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി. സംഭവത്തിന് പിന്നിൽ ഷൈബിൻ ആണെന്ന് ഇയാളുടെ കൂട്ടാളികൾ തിരുവനന്തപുരത്തു പിന്നീടു വെളിപ്പെടുത്തുകയും കൊലപാതകത്തിനു തയാറാക്കിയതെന്നു കരുതുന്ന ബ്ലൂ പ്രിന്റ് അടക്കമുള്ള പെൻഡ്രൈവ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.