കൊല്ലപ്പെട്ട ഇർഷാദിന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ട സ്വർണം പാനൂരിലെ ജ്വല്ലറിയിൽ നിന്നു കണ്ടെടുത്തു
Mail This Article
പേരാമ്പ്ര ∙ പന്തിരിക്കരയിൽ നിന്നു സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ, കൊല്ലപ്പെട്ട ഇർഷാദിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട സ്വർണം പാനൂരിലെ ജ്വല്ലറിയിൽ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.കേസിലെ മുഖ്യ പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസർ ദുബായിൽ നിന്നു കൊടുത്തുവിട്ട സ്വർണം കൃത്യമായി എത്തിക്കാതെ ഷമീറിനും കൂട്ടാളികൾക്കും നൽകിയതിനായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ആളു മാറി നൽകിയ 60 ലക്ഷം രൂപ വിലവരുന്ന സ്വർണം തിരിച്ചുനൽകണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്നാണു സൂചന.
പാറക്കടവിലെ സ്വർണപ്പണിക്കാരന്റെ അടുത്ത് എത്തിച്ച് തങ്കമാക്കി മാറ്റിയ ഉരുപ്പടി പിന്നീട് പാനൂരിലെ ജ്വല്ലറിയിൽ വിൽപന നടത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണം കൈപ്പറ്റിയ ശേഷം സംഘം ഇർഷാദിന് വയനാട് വൈത്തിരിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയാൻ താവളം ഒരുക്കുകയായിരുന്നു. ഇവിടെ നിന്നാണ് മുഹമ്മദ് സ്വാലിഹിന്റെ കൊട്ടേഷൻ സംഘം ഇർഷാദിനെ തട്ടിക്കൊണ്ടുപോകുന്നത്. കേസിലെ ഏതാനും ചില പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. എന്നാൽ സ്വർണം തട്ടിയെടുത്തു വിൽപന നടത്തി എന്നു പറയുന്ന ഷമീറിനെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തെങ്കിലും കാലിനും കൈക്കും പരുക്കുള്ളതിനാൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം സ്വർണം കസ്റ്റഡിയിൽ എടുത്തു. കേസിൽ പിടികിട്ടാനുള്ള പ്രതികളെ വലയിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.