കോഴിക്കോട് ജില്ലയിൽ കെഎസ്ആർടിസി ഗ്രാമവണ്ടി വൈകും
Mail This Article
കോഴിക്കോട്∙ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി സർവീസ് തുടങ്ങാൻ വൈകും. ഈ ആഴ്ച മുതൽ ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ ഉൾനാടൻ പ്രദേശത്ത് ഗ്രാമവണ്ടി ഓടിത്തുടങ്ങുമെന്നാണ് മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
ബസ് രൂപമാറ്റം വരുത്തുന്ന പണി പൂർത്തിയാകാത്തതാണ് വൈകാൻ കാരണം. സർവീസിനു ഡീസൽ ഒഴികെയുള്ള ചെലവുകൾ കെഎസ്ആർടിസി വഹിക്കുമെന്നും ബസ് ആവശ്യപ്പെട്ടാൽ 2 ദിവസം കൊണ്ടു അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം പാറശാലയിൽ ഗ്രാമവണ്ടി പരീക്ഷണ അടിസ്ഥാനത്തിൽ ഓടിയിരുന്നു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഇതുവരെ കെഎസ്ആർടിസി എത്തിപ്പെടാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ ബസ് സർവീസ് നടത്താനാണ് പദ്ധതി. ബസിൽ പരസ്യം ചെയ്തു കിട്ടുന്ന തുക തദ്ദേശ സ്ഥാപനങ്ങൾക്കു ഡീസൽ ചെലവിനായി ഉപയോഗിക്കാമെന്നു മന്ത്രി അറിയിച്ചിരുന്നു.