ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡുകൾ നിറഞ്ഞു രോഗികൾ വരാന്തയിൽ നിലത്തു കിടക്കുമ്പോഴും 430 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള പിഎംഎസ്‌എസ്‌വൈ ബ്ലോക്ക് തുറക്കാൻ നടപടിയായില്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്താത്തതും പുതിയ തസ്തികകൾ അനുവദിക്കാത്തതുമാണ് പ്രശ്നം. 1961ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ജീവനക്കാരെ നിയമിച്ചത്. അന്നത്തേതിൽ നിന്ന് രോഗികളുടെ എണ്ണം പത്തിരട്ടിയായി. 1,558 പേരാണ് കിടത്തി ചികിത്സയിലുള്ളത്. 

മെഡിക്കൽ കോളജ് ആശുപത്രിക്ക് അനുവദിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് സൂപ്പർ സ്പെഷ്യൽറ്റി, ടേർഷ്യറി കാൻസർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററർ, സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ പ്രവർത്തിക്കുന്നത്. അറുപതോളം ഡോക്ടർമാരുടെ ഒഴിവുണ്ട്. 500 സ്റ്റാഫ് നഴ്സുമാരെയാണ് അനുവദിച്ചത്. 27 പേരുടെ ഒഴിവുണ്ട്. 91 ഹെഡ് നഴ്സുമാരാണുള്ളത്. പുതിയ വാർഡുകൾ തുറക്കണമെങ്കിൽ ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ് തുടങ്ങിയവരില്ല. റേഷ്യോ പ്രമോഷൻ പ്രകാരം ഹെഡ് നഴ്സുമാർക്ക് സ്ഥാനക്കയറ്റം നൽകി ശമ്പളം നൽകുന്നുണ്ട്. 

അതിനാൽ സർക്കാരിനു സാമ്പത്തിക ബാധ്യതയില്ലാതെ ഹെഡ് നഴ്സ് തസ്തിക സൃഷ്ടിക്കാം. 250 നഴ്സിങ് അസിസ്റ്റന്റുമാരും 150 ശുചീകരണ വിഭാഗം തൊഴിലാളികളുമാണുള്ളത്. മൂന്നിരട്ടിയോളം ആളുകൾ വേണമെങ്കിലും ഉള്ളവർ കൂടുതൽ ജോലി ചെയ്യുന്നു. 2006 സെപ്റ്റംബർ 23ന് അന്നത്തെ മന്ത്രി പി.കെ.ശ്രീമതിയാണ് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. ജീവനക്കാരുടെ തസ്തിക  ഉടനെ അനുവദിക്കുമെന്ന് പറഞ്ഞിട്ടു 16 വർഷമായിട്ടും നടപ്പാക്കിയില്ല. 

7ാം വാർഡ് അടഞ്ഞുതന്നെ

രോഗികൾ നിലത്തു കിടക്കുന്നത് ഒഴിവാക്കാനായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ച പ്രകാരം പിഎംഎസ്‍എസ്‌വൈയിൽ 4 പുതിയ വാർഡുകൾ തുറക്കാൻ കഴിഞ്ഞ 8 ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല.  7–ാം വാർഡിന്റെ നവീകരണം 2 മാസം കഴിഞ്ഞിട്ടും പൂർത്തിയായില്ല. അടച്ചിട്ട 7–ാം വാർഡിനു സമീപം വരാന്തയിൽ നിലത്ത് കിടക്കുകയാണ് രോഗികൾ. ഇവർക്കിടയിലൂടെയാണ് മറ്റു രോഗികളെ ട്രോളിയിലും ചക്ര കസേരയിലും കൊണ്ടുപോകുന്നത്.

മെഡി. കോളജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണ

കോഴിക്കോട് ∙ ഗവ.മെഡിക്കൽ കോളജിന്റെ വിവിധ വികസന പ്രവർത്തനനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിന് ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ വിഭാഗങ്ങളിലെ റീയേജന്റ്, ഡയാലിസിസ് കിറ്റ്, കെമിക്കൽ, ട്രിപ്പിൾ ബ്ലഡ് ബാഗ് തുടങ്ങിയ ആശുപത്രി അനുബന്ധ സാമഗ്രികൾ എന്നിവയ്ക്കായി 4.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോക്കിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലെയും ഐഎംസിഎച്ചിലെയും വിവിധ വാർഡുകളിലെ ശുചീകരണ മുറികളുടെ നവീകരണം, അടുക്കള, ലോൺട്രി അറ്റകുറ്റപണികൾ, കാൻസർ സെന്റർ പൂട്ടുകട്ട പാകൽ, വോളിബോൾ കോർട്ട് നിർമാണം, തെരുവുവിളകക്ക്, ഫാൻ സ്ഥാപിക്കൽ, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്.

വാങ്ങുന്ന ഉപകരണങ്ങൾ

എൻഡോസ്‌കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എൻഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, മുട്ടുമാറ്റിവയ്ക്കലിന് നാവിഗേഷൻ സിസ്റ്റം 80 ലക്ഷം

ബ്രോങ്കോസ്‌കോപ്പ് വിത്ത് വിഡിയോ പ്രോസസർ 22 ലക്ഷം, കാർഡിയോ പൾമണറി ടെസ്റ്റ് ഉപകരണങ്ങൾ 42.53 ലക്ഷം, മൾട്ടിപാര മോണിറ്റർ 11.20 ലക്ഷം

ഹൈ എൻഡ് അനസ്തീസിയ വർക്ക് സ്റ്റേഷൻ 52.58 ലക്ഷം‌‌, ഫ്ലെക്‌സിബിൾ ഇൻട്യുബേറ്റിങ് വിഡിയോ എൻഡോസ്‌കോപ്പ് 25 ലക്ഷം, ഇഎൻടി എൻഡോസ്‌കോപ്പി 75 ലക്ഷം, സിവിടിഎസിൽ ഐഎബിപി മെഷീൻ 34.21 ലക്ഷം, ലേസർ മെഷീൻ 25 ലക്ഷം, 4 കെ 3 ഡി എൻഡോസ്‌കോപ്പി സിസ്റ്റം 1.20 കോടി, പീഡിയാട്രിക് സർജറിയിൽ ഒടി ലൈറ്റ് ഡബിൾ ഡൂം 5.47 ലക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com