പി.ടി.ഉഷയുടെ രാജ്യസഭാംഗത്വം പ്രതീക്ഷ നൽകുന്നത്: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Mail This Article
കോഴിക്കോട്∙ അടുത്ത 25 വർഷത്തെ രാജ്യവളർച്ചയ്ക്കായി കായികമേഖലയ്ക്കു പ്രാധാന്യം കൊടുത്ത് പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്ന കാലത്ത് പി.ടി.ഉഷ രാജ്യസഭാംഗമായി സ്ഥാനമേൽക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യസഭാംഗമായി സ്ഥാനമേറ്റ പി.ടി.ഉഷയ്ക്ക് കോഴിക്കോട്ടെ പൗരസമിതി നൽകിയ ആദരിക്കൽച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെകളിലും ഇന്നും നാളെയും രാജ്യത്തിന് പ്രചോദനമാണ് പി.ടി.ഉഷ. കേരളത്തിന്റെ മുഖമെന്നതിനേക്കാൾ രാജ്യത്തിന്റെ കായികലോകത്തിന്റെ മുഖമായി തിളങ്ങാൻ പി.ടി.ഉഷയുടെ എംപി സ്ഥാനംകൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മേയർ ബീന ഫിലിപ് അധ്യക്ഷയായിരുന്നു. എം.കെ.രാഘവൻ എംപി പി.ടി.ഉഷയ്ക്ക് പുരസ്കാരം നൽകി. ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പൊന്നാടയണിയിച്ചു. കവി കൈതപ്രം ദാമോദരൻ നമ്പൂതിരി, സാഹിത്യകാരി കെ.പി.സുധീര, ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ, സിപിഐ നേതാവ് ടി.വി.ബാലൻ, കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ്, മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി.ദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.