നേതാക്കളെല്ലാം സ്ഥലത്തുണ്ടാകുമെന്ന് ഉറപ്പാക്കി, മുന്നൊരുക്കങ്ങളുമായി കേന്ദ്ര സംഘം; വീടിന്റെ മതിൽ പൊളിച്ചു അകത്തുകടന്നു തിരച്ചിൽ
Mail This Article
കോഴിക്കോട് ∙ ഒരേ സമയം പലയിടങ്ങളിലായി അപ്രതീക്ഷിതമായാണു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ എൻഐഎ, ഇഡി സംഘം തിരച്ചിൽ നടത്തിയത്. 3 ദിവസമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്ര സംഘം രഹസ്യമായി ഒരുക്കിയിരുന്നു. സിആർപിഎഫ് സുരക്ഷാ ഭടൻമാരെ റെയ്ഡിനു മുന്നോടിയായി എത്തിച്ചു. കഴിഞ്ഞ 17നു പോപ്പുലർ ഫ്രണ്ടിന്റെ ജനമഹാ സമ്മേളനം കോഴിക്കോട്ട് നടത്തിയ സാഹചര്യത്തിൽ നേതാക്കളെല്ലാം സ്ഥലത്തുണ്ടാകുമെന്ന് ഉറപ്പാക്കിയായിരുന്നു ഇന്നലത്തെ തിരച്ചിൽ. പുലർച്ചെയാണു വീടുകളിൽ തിരച്ചിലിന് എത്തിയത്.
തിരച്ചിൽ തുടങ്ങി മണിക്കൂറുകളോളം ഏതൊക്കെ നേതാക്കളെയാണു കസ്റ്റഡിയിൽ എടുത്തതെന്നോ അറസ്റ്റ് ചെയ്തതെന്നോ വ്യക്തമാകാത്ത സാഹചര്യമായിരുന്നു. സംസ്ഥാന പൊലീസിനും ഇതേക്കുറിച്ചു കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. പിഎഫ്ഐ സ്ഥാപക നേതാവ് ഇ.അബൂബക്കറിന്റെ കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിൽ പുലർച്ചെ മൂന്നരയോടെയാണ് എൻഐഎ സംഘം എത്തിയത്. എൻഐഎ ഡൽഹി ഡിവൈഎസ്പി, കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റോഡിൽ സിആർപിഎഫ് ഭടൻമാരെ വിന്യസിച്ചിരുന്നു. തിരച്ചിൽ ആരംഭിച്ച് അധികം വൈകാതെ തന്നെ ഇ.അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് ഒന്നര വരെ തിരച്ചിൽ തുടർന്നു. അബൂബക്കറിനെ കസ്റ്റഡിയിൽ എടുക്കുന്നതറിഞ്ഞു പ്രവർത്തകർ തടിച്ചു കൂടി. ഇവർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുദ്രാവാക്യം വിളിച്ചു. അർബുദ ബാധിതനായി കഴിഞ്ഞ 3 വർഷമായി സജീവ ഭാരവാഹിത്വത്തിൽ നിന്നു വിട്ടുനിൽക്കുന്നയാളാണ് ഇ.അബൂബക്കർ. ദേശീയ സമിതി അംഗം പ്രഫ.പി.കോയയുടെ കാരന്തൂർ സഹകരണ ബാങ്കിനു സമീപത്തെ വീടിന്റെ മതിൽ പൊളിച്ചാണ് എൻഐഎ, ഇഡി സംഘം അകത്തു കടന്നത്. പുലർച്ചെ 4നു തുടങ്ങിയ തിരച്ചിൽ രാവിലെ ഒൻപതോടെയാണ് അവസാനിച്ചത്.
തിരച്ചിൽ തുടങ്ങിയപ്പോൾ തന്നെ ഇദ്ദേഹത്തെയും കസ്റ്റഡയിലെടുത്തു. പിന്നീട് ഇരുവരെയും കൊച്ചിയിലേക്കു കൊണ്ടുപോയി. പ്രതിഷേധിച്ച് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കുന്നമംഗലത്തു ദേശീയപാത ഉപരോധിച്ചു. മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടത്തിയ തിരച്ചിലിൽ പ്രതിഷേധിച്ച് മീഞ്ചന്തയിലും മാവൂരിലും പ്രകടനം നടത്തി. ഇന്നു നടത്തുന്ന ഹർത്താലിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ പ്രകടനം നടത്തി.