തിരക്കുണ്ടാക്കും, ആളെ കുരുക്കും; കാറിൽ ഇസ്തിരിപ്പെട്ടി വരെയുള്ള സാധനങ്ങൾ; മോഷണ സംഘത്തിന്റെ മുന്നൊരുക്കം കണ്ട് അമ്പരന്നു പൊലീസ്
Mail This Article
കോഴിക്കോട്∙ കാറിൽ ഇസ്തിരിപ്പെട്ടി വരെയുള്ള സാധന സാമഗ്രികൾ, പുറത്തിറങ്ങുന്നതു മികച്ച രീതിയിൽ വസ്ത്രം ധരിച്ച്; പിടിയിലായ ഇതരസംസ്ഥാന മോഷണ സംഘത്തിന്റെ മുന്നൊരുക്കം കണ്ട് അമ്പരന്നു പൊലീസ്. കഴിഞ്ഞ ദിവസം പൊലീസ് പൂളക്കടവു ഭാഗത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായ സംഘത്തിൽ 3 സ്ത്രീകളടക്കം 5 പേരാണ് ഉണ്ടായിരുന്നത്. തമിഴ്നാട് മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ, മൈസൂരു ഹുൻസൂർ സ്വദേശി മുരളി, കോലാർ മൂൾബാബിൽ സ്വദേശിനികളായ സരോജ, സുമിത്ര, നാഗമ്മ എന്നിവരാണ് പിടിയിലായത്. 7 പേർക്കു സഞ്ചരിക്കാവുന്ന വാഹനത്തിൽ അതിവിദഗ്ധമായാണു സംഘം മോഷണത്തിനും താമസത്തിനുമുള്ള ഒരുക്കം നടത്തിയിരുന്നത്. ആൾക്കൂട്ടത്തിനിടെ തിരക്കുണ്ടാക്കി മോഷണം നടത്തുന്നതാണു രീതി.
ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനം മുതൽ വസ്ത്രങ്ങൾ ഇസ്തിരിയിടാനുള്ള സൗകര്യങ്ങൾ വരെ വാഹനത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാനായി പാചകവാതക സിലിണ്ടറും പാത്രങ്ങളുമുണ്ട്. വാഹനം പാർക്ക് ചെയ്ത ശേഷം താമസിക്കാനായി വലിച്ചു കെട്ടാവുന്ന താൽക്കാലിക ടെന്റും കണ്ടെത്തി. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും വ്യത്യസ്ത വസ്ത്രമാണ് ധരിക്കാറുള്ളത്. തിരക്കുള്ള ബസ്, മാൾ, ഉത്സവ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകളാണു മോഷണം നടത്തുന്നത്. ഇവരെ സ്ഥലത്തെത്തിച്ച ശേഷം വാഹനം മാറ്റി പാർക്ക് ചെയ്യും. തിരക്കുള്ള ബസിലോ മാളിലോ കയറിയാൽ പൊട്ടിച്ചെടുക്കാവുന്ന സ്വർണമാല അണിഞ്ഞവരെയും ബാഗോ പഴ്സോ കയ്യിലുള്ളവരെയും ലക്ഷ്യമിടുകയാണ് പതിവ്.
കൃത്രിമമായി തിരക്കുണ്ടാക്കുകയും മാലയണിഞ്ഞയാളെ അനങ്ങാൻ കഴിയാത്ത വിധം കുരുക്കിലാക്കുകയുമാണ് ചെയ്യുക. മോഷണം നടത്തിയ ശേഷം വാഹനത്തിൽ കയറി സ്ഥലം വിടും. കുന്നമംഗലത്ത് 3 മാസം മുൻപ് ബസിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് ഇതരസംസ്ഥാനക്കാരായ സംഘത്തെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും സമാന രീതിയിൽ മോഷണം നടന്നതായി കണ്ടെത്തിയത്. ഇവിടെയെല്ലാം സംഘത്തിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. ഇത്തവണ കർണാടക റജിസ്ട്രേഷനുള്ള വാഹനം അതിർത്തി കടന്നപ്പോൾത്തന്നെ ഇവർക്കായി പൊലീസ് വല വിരിച്ചു.