അകലാപ്പുഴയിലെ അപകടം: ലൈസൻസും നിയന്ത്രണവും കൊണ്ടുവരണം
Mail This Article
കൊയിലാണ്ടി∙ അകലാപ്പുഴയിൽ ഫൈബർ വള്ളത്തിൽ സഞ്ചരിച്ച നാല് യുവാക്കളിൽ മുചുകുന്നു സ്വദേശി പുതിയോട്ടിൽ അഫ്നാസ് മരണത്തിനു കീഴടങ്ങേണ്ടി വന്നത് മുചുകുന്നു ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. പുറക്കാട് നടക്കൽ കടവിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഫൈബർ വള്ളം മറിഞ്ഞു വള്ളത്തിലുണ്ടായിരുന്ന 4 പേരും പുഴയിൽ വീഴുകയായിരുന്നു. അതിൽ 3 പേർ രക്ഷപ്പെട്ടു. അഫ്നാസിനെ കാണാതാവുകയായിരുന്നു. തുടർന്നു പൊലീസും അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് അഫ്നാസിനെ കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയും കൊയിലാണ്ടി എസ്ഐ എം.എൽ.അനുപ്, അഗ്നിരക്ഷാസേന സ്റ്റേഷൻ ഒഫിസർസി.പി.ആനന്ദ്,എന്നിവർ സ്ഥലത്തു ക്യാംപ് ചെയ്തു കൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് മറ്റു ജനപ്രതിനിധികളും വിവരമറിഞ്ഞു സംഭവ സ്ഥലത്തെത്തി. ഗ്രാമീണ ടൂറിസം മേഖലയിൽ ഏറ്റവും സാധ്യതയുള്ള അകലാപ്പുഴയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിൽ അടുത്ത കാലത്ത് സ്വകാര്യ വ്യക്തികൾ ശിക്കാര ബോട്ടുകൾ ഇറക്കുന്നതിൽ മത്സരം തന്നെ നടന്നു വരികയാണ്.
ഇതിനോടകം തന്നെ ഒട്ടേറെ ശിക്കാരബോട്ടുകൾ സ്വകാര്യ വ്യക്തികൾ അകലാപ്പുഴയിലെ ഗോവിന്ദൻകെട്ടിൽ ഇറക്കിയിരിക്കുകയാണ്. പലയിടങ്ങളിൽ നിന്നും ധാരാളം പേർ ഇവിടങ്ങളിൽ എത്തി അകലാപ്പുഴയിൽ ഈ ബോട്ടുകളിൽ സഞ്ചരിക്കുന്നു. സർക്കാർ നിശ്ചയിക്കന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയാണ് പല ബോട്ടുകളും വഞ്ചികളും ജനങ്ങളുടെ ജീവനും കൊണ്ട് യാത്രയാവുന്നത്. ഇനിയെങ്കിലും സർക്കാർ സംവിധാനങ്ങൾ അകലപ്പുഴയിലെ ശിക്കാരബോട്ടുകക്ക് നിയന്ത്രണമേർപ്പെടുത്തണം. ലൈസൻസ് ഉൾപ്പടെ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കണം.
പുഴയുടെ നൈസർഗീകമായ അന്തരീക്ഷം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒന്നാണ്. പക്ഷേ ഈ ഒരു സൗകര്യത്തെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ സർക്കാർ തലത്തിൽ ഇതെവരെ കൃത്യമായ നടപടി ഉണ്ടായിട്ടില്ല. പലപ്പോഴും ഈ മേഖലയിൽ സ്വകാര്യ വ്യക്തികൾ മുന്നിട്ടിറങ്ങി ഒരുക്കിയ ടൂറിസം സംരംഭങ്ങൾ മാത്രമെ ഉള്ളൂ. സർക്കാർ നേതൃത്വം കൊടുത്തുകൊണ്ട് തികച്ചും സുരക്ഷിതമായ സംവിധാനമൊരുക്കിയുള്ള ശിക്കാരകളാണ് അകലാപ്പുഴയിൽ വേണ്ടത്.