ADVERTISEMENT

കോഴിക്കോട് ∙ ഗവ. ജനറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റില്ല. യുഎസ്ജി പരിശോധന മുടങ്ങിയിട്ടു 2 മാസമാകുന്നു. സിടി സ്കാൻ പരിശോധനയുടെ റിപ്പോർട്ടിങ് ഓൺലൈനായി നടത്തുന്നതിനാൽ അതിനു മുടക്കം വന്നിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന റേഡിയോളജിസ്റ്റ് കഴിഞ്ഞ ജൂലൈ 31ന് വിരമിച്ചതാണ്. പകരം നിയമനം നടന്നിട്ടില്ല. ഇവിടെ അൾട്രാ സൗണ്ട് സ്കാനിങ്ങിനു 300 രൂപയാണ് ഈടാക്കിയിരുന്നത്. ബിപിഎൽ കാർഡുള്ളവർക്കും ആരോഗ്യ ഇൻഷുറൻസിൽ ഉൾപെട്ടവർക്കും സൗജന്യമായാണു സ്കാനിങ് നടത്തിയിരുന്നത്. ഇവിടെ സ്കാനിങ് മുടങ്ങിയതോടെ രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അവിടെ 1,000 രൂപയാണ് ഈടാക്കുന്നത്. 

സ്വകാര്യ സ്ഥാപനത്തിൽ പോയി പരിശോധന നടത്തി അവിടെ നിന്നു പരിശോധനാ ഫലവുമായി വീണ്ടും ആശുപത്രിയിൽ എത്തണം. ഇതിനു വണ്ടിക്കൂലി ഉൾപ്പെടെ കൂടുതൽ തുക നൽകേണ്ടി വരുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. ആരോഗ്യ ഇൻഷുറൻസിൽ ഉൾപെട്ടവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സ്കാനിങ് പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ഇതിന് ഇവിടെ നിന്ന് സ്ഥാപനത്തിലേക്കു ബുക്ക് ചെയ്തു നൽകുകയാണ് ചെയ്യുന്നത്.

കാർഡിയോളജിയിൽ ഒരു ഡോക്ടർ മാത്രം

∙ ബീച്ച് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ആകെയുള്ളത് ഒരു ‍ഡോക്ടർ മാത്രം. ഒപി വിഭാഗത്തിൽ ശരാശരി 100 പേർ ചികിത്സ തേടുന്നുണ്ട്. ആൻജിയോഗ്രാം പരിശോധനയും ആൻജിയോപ്ലാസ്റ്റിയുമെല്ലാം ചെയ്യുന്നുണ്ട്. ഇവിടെ കാത്ത് ലാബ് ആരംഭിച്ചിട്ടു ഒന്നര വർഷം കഴിഞ്ഞെങ്കിലും ഒരു കാർഡിയോളജിസ്റ്റിനെ കൂടി നിയമിക്കണമെന്ന ആവശ്യത്തിൽ നടപടിയില്ല. ഇപ്പോൾ ദേശീയ ആരോഗ്യ ദൗത്യം മുഖേന നിയമിച്ച ഒരു കാർഡിയോളജിസ്റ്റ് മാത്രമാണ് ഇവിടെയുള്ളത്. കാർഡിയോളജിസ്റ്റിനെയും റേഡിയോളജിസ്റ്റിനെയും അടിയന്തരമായി നിയമിക്കണമെന്ന ആവശ്യം ഓഗസ്റ്റ് 19ന് കുട്ടികളുടെ ഐസിയു ഉദ്ഘാടന സമയത്ത് മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. എന്നാൽ നടപടി നീളുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com