കൂളിമാട് പാലം വന്നു; വകുപ്പുതല നടപടി
Mail This Article
കോഴിക്കോട്∙ കൂളിമാട് പാലത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒടുവിൽ വകുപ്പുതല നടപടി. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റൻറ് എൻജിനീയറെയും മലപ്പുറത്തേക്കു സ്ഥലം മാറ്റി. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങളായിട്ടും ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി പ്രഖ്യാപിച്ച നടപടി നടപ്പായില്ലെന്ന പരാതിയുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ചാലിയാറിനു കുറുകെ കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്നു ബീമുകൾ മേയ് 16 നാണ് തകർന്നു വീണത്.
തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രണ്ടു ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു കണ്ടെത്തി. എക്സിക്യൂട്ടീവ് എൻജിനീയർ അനിതാ കുമാരി, അസി. എൻജിനീയർ മുഹ്സിൻ അമീൻ എന്നിവർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയെങ്കിലും നടപടി വൈകുകയായിരുന്നു.റോഡ് ഫണ്ട് ബോർഡിലെ ഇരുവരുടെയും ഡപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചാണു മലപ്പുറത്തേക്കു സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.
അനിതകുമാരിക്കു ദേശീയപാത വിഭാഗം മലപ്പുറം ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനീയറായും മുഹസിനു കൊണ്ടോട്ടിയിൽ പൊതുമരാമത്ത് വിഭാഗം അസി.എൻജിനീയറുമായാണു പുതിയ നിയമനം. എന്നാൽ ഏറെ ആരോപണങ്ങൾ കേട്ട അസി. എക്സിക്യൂട്ടീവ് എൻജിനീയറിനെതിരെ നിലവിൽ നടപടിയെടുത്തിട്ടില്ല. രണ്ടു ജില്ലകളിലായി 30 പ്രവൃത്തികളുടെ മേൽനോട്ടം ഈ ഉദ്യോഗസ്ഥന് നൽകുകയും ചെയ്തിട്ടുണ്ട്.