ചിറ്റാരിയിലെ നിർദിഷ്ട കരിങ്കൽ ഖനന പദ്ധതി; വൻ നാശം സംഭവിക്കുമെന്ന് ജൈവ വൈവിധ്യ പരിപാലന സമിതി
Mail This Article
വാണിമേൽ ∙ ചിറ്റാരിയിൽ വൻകിട കരിങ്കൽ ഖനനത്തിന് സ്വകാര്യ കമ്പനി തയാറെടുക്കുന്നതിനിടയിൽ പദ്ധതി പ്രദേശത്ത് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി നടത്തിയ പഠനത്തിൽ ഒട്ടേറെ ജൈവ സമ്പത്ത് ഖനനം വഴി നശിക്കുമെന്നു കണ്ടെത്തി. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മലയോരത്ത് ഖനനം നടന്നാൽ ജൈവസമ്പത്തിനു സംഭവിക്കാനിടയുള്ള നാശ നഷ്ടങ്ങളെ സംബന്ധിച്ച പ്രാഥമിക പരിശോധനയാണു സംഘം നടത്തിയത്.
സംരക്ഷിത വനത്തോടു ചേർന്നുള്ള ചെങ്കുത്തായ കുന്നുകളിൽ ഖനനം നടക്കുന്നതോടെ വംശനാശ ഭീഷണി നേരിടുന്നതടക്കമുള്ള ഒട്ടേറെ ജൈവ സമ്പത്തിന് പൂർണ നാശം നേരിടുമെന്നു സംഘം കണ്ടെത്തി. ഒട്ടേറെ ഔഷധ സംസ്യങ്ങളും വന്യമൃഗങ്ങളും സംരക്ഷിത വിഭാഗത്തിൽ പെട്ട വേഴാമ്പൽ ഉൾപ്പെടെയുള്ള പക്ഷിക്കൂട്ടങ്ങളും രാജവെമ്പാല അടക്കമുള്ള ഉരഗ ജീവികളുമുള്ള ആവാസ മേഖലയാണ് ഈ പ്രദേശം. തിരികക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള തോടുൾപ്പെടെ കാട്ടാറുകൾ ഉത്ഭവിക്കുന്നതും ഈ ഖനന പ്രദേശത്തു നിന്നാണ്.
ചില കാട്ടാറുകളുടെ ഉത്ഭവസ്ഥാനങ്ങൾ നികത്തിയതായും ചിലതു വഴി തിരിച്ചുവിട്ടതും പഠന സംഘം കണ്ടെത്തി. സ്ഫോടനത്താലുള്ള പ്രകമ്പനം കിലോമീറ്ററുകളോളം പാറക്കെട്ടുകൾ ഇളകാനും കാരണമാകും. ഖനന മേഖലയ്ക്ക് തൊട്ടടുത്തുള്ള വെൽഫെയർ സ്കൂളും ആദിവാസി കോളനികളും ഉൾപ്പെടെ മലയോരത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്ത്രോസിനും അവരുടെ ജീവനും സ്വത്തിനും വരെ ഭീഷണിയായി ഖനനം മാറാനിടയുണ്ട്.
പഠന റിപ്പോർട്ട് പഞ്ചായത്തിനും ജില്ലാ ജൈവ വൈവിധ്യ ബോർഡിനും ബന്ധപ്പെട്ട അധികാരികൾക്കും സമർപ്പിക്കുമെന്നും ഖനനത്തിന് വിവിധ വകുപ്പുകൾ നൽകിയ അനുമതി പുനഃപരിശോധിക്കണമെന്നും അംഗങ്ങൾ പറഞ്ഞു. ജൈവവൈവിധ്യ പരിപാലന സമിതി അധ്യക്ഷ കെ.നജ്മ, അംഗങ്ങളായ കെ.പി.രാജീവൻ, ടി.കെ.നാസർ, ടി. നഫീസ, സി.പി.വിനീശൻ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.