അകലാപ്പുഴയിലെ അനധികൃത ബോട്ട് സർവീസ് നിർത്തിവയ്ക്കും
Mail This Article
കൊയിലാണ്ടി∙ അകലാപ്പുഴയിലെ അനധികൃത ബോട്ട് സർവീസ് അവസാനിപ്പിക്കാൻ നടപടി. കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയുടെ അധ്യക്ഷതയിൽ തിക്കോടി, മൂടാടി, തുറയൂർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണു തീരുമാനം. അകലാപ്പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകട മരണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. ഇതു സംബന്ധിച്ച് മലയാള മനോരമ വാർത്ത നൽകിയിരുന്നു. അകലാപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി നടത്തിവരുന്ന ബോട്ട് സർവീസുകൾക്ക് ഒട്ടേറെ പേരാണ് ദിവസേന എത്തിച്ചേരുന്നത്.
സ്വകാര്യ വ്യക്തികൾ മേൽനോട്ടം വഹിക്കുന്ന ബോട്ട് സർവീസ് സർക്കാരിന്റെ ഒരുവിധ അനുമതിയും കൂടാതെയാണ് നടത്തുന്നത്. ചളിയും പുല്ലുകളും നിറഞ്ഞ സ്ഥലങ്ങളിലൂടെ ഒരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയുമാണ് പരിധിയിൽ കവിഞ്ഞുള്ള ആളുകളെ കയറ്റി സർവീസ് നടത്തുന്നത് എന്നു പരാതിയുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുന്നതിനും ഈ വിവരം ജില്ലാ ദുരന്ത നിവാരണ ചെയർമാൻ കൂടിയായ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും നിയമ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് പൊലീസിന്റെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
യോഗത്തിൽ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ, തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ്, കൊയിലാണ്ടി പൊലീസ് ഇൻസ്പെക്ടർ എൻ.സുനിൽകുമാർ ,പയ്യോളി ഇൻസ്പെക്ടർ എം.തങ്കരാജ്, ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ ഓഫിസർ സി.പി.ആനന്ദ്, മേജർ ഇറിഗേഷൻ അസിസറ്റന്റ് എൻജിനീയർ പി.സരിൻ, മൂടാടി വില്ലേജ് ഓഫിസർ എം.പി.സുഭാഷ് ബാബു, തിക്കോടി വില്ലേജ് ഓഫിസർ എം.ദിനേശൻ, തുറയൂർ വില്ലേജ് ഓഫിസർ റാബിയ വെങ്ങാടിക്കൽ എന്നിവർ പങ്കെടുത്തു.